2024 ഓഗസ്റ്റില്‍ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തില്‍ നിരോധിത പാകിസ്ഥാന്‍ ഭീകര സംഘടനയായ ജമാഅത്ത്-ഉദ്-ദവ (ജെയുഡി) നേതാക്കള്‍ പ്രധാന പങ്കുവഹിച്ചതായി റിപ്പോര്‍ട്ടുകള്‍. 2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള ഭീകര സംഘടനയാണ് ജമാഅത്ത് ഉദ്വ. സംഘടനയുടെ തലവന്‍ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി മുസമ്മില്‍ ഹാഷ്മിയുടെ പരമാര്‍ശമാണ് പുതിയ വിവാദത്തിന് കാരണം. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ നിങ്ങളെ ബംഗ്ലാദേശില്‍ പരാജയപ്പെടുത്തിയെന്ന് ഇന്ത്യയെ ഉദ്ദേശിച്ച് സംഘടനയുടെ നേതാവായ മുസമ്മില്‍ ഹാഷ്മി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 1971ന് പ്രതികാരം ചെയ്‌തെന്ന് മറ്റൊരു ജെയുഡി ഭീകരനായ സൈഫുള്ള കസൂരി അടുത്തിടെ പറഞ്ഞു. ദ്വിരാഷ്ട്ര സിദ്ധാന്തത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ മുക്കിക്കൊല്ലുമെന്ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പറഞ്ഞു. മെയ് 10 ന് നമ്മള്‍ അതിന് പ്രതികാരം ചെയ്തുവെന്ന് കസൂരി പറഞ്ഞു.
ഏപ്രില്‍ 22 ന് 26 നിരപരാധികളായ സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ ജമാഅത്ത് ഉദ്വ ഏകോപന സമിതിയിലെ അംഗമായ കസൂരിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്ത തലമുറയെ ജിഹാദിനായി ഞങ്ങള്‍ ഒരുക്കുകയാണെന്നും മരിക്കാന്‍ ഞങ്ങള്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ 32-ാം സ്ഥാനത്തുള്ള ഭീകരനാണ് കസൂരി. അടുത്തിടെ പഞ്ചാബ് നിയമസഭാ സ്പീക്കര്‍ മാലിക് അഹമ്മദ് ഖാനും ഹാഫിസ് സയീദിന്റെ മകന്‍ തല്‍ഹ സയീദുമായി വേദി പങ്കിട്ടിരുന്നു.
പഹല്‍ഗാമില്‍ ആക്രമണം നടത്താന്‍ ലഷ്‌കര്‍-ഇ-തൊയ്ബ പ്രോക്‌സി സംഘടനായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടുമായി കസൂരി സഹകരിച്ചതായി ആരോപിക്കപ്പെടുന്നു. പഹല്‍ഗാം സംഭവത്തിന് ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെയും പാകിസ്ഥാനെയും തെറ്റായി കുറ്റപ്പെടുത്തിയെന്ന് കസൂരി നേരത്തെ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടതിന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ബംഗ്ലാദേശ് സര്‍ക്കാര്‍ ഹസീനയ്ക്കെതിരെ കുറ്റം ചുമത്തിയിരുന്നു.