പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ സൈഫുല്ല കസൂരി എന്ന സൈഫുല്ല ഖാലിദ് പാകിസ്ഥാനിലെ പഞ്ചാബില്‍ ഇന്ത്യാവിരുദ്ധ റാലിയില്‍ പങ്കെടുക്കുന്നതിന്റെ വിഡിയോ പുറത്ത്. രാഷ്ട്രീയ നേതാക്കള്‍ക്കും ഭീകരര്‍ക്കുമൊപ്പം ബുധനാഴ്ച റാലിയില്‍ പങ്കെടുക്കുന്നതിന്റെയും സ്റ്റേജില്‍ പ്രസംഗിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാകിസ്ഥാന്‍ മര്‍കസി മുസ്ലിം ലീഗ് (പിഎംഎംഎല്‍) സംഘടിപ്പിച്ച റാലിയില്‍ വിദ്വേഷ പ്രസംഗങ്ങളും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കസൂരിക്ക് പുറമെ ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ മകന്‍ തല്‍ഹ സയീദ് ഉള്‍പ്പെടെയുള്ള ഭീകരരും റാലിയില്‍ പങ്കെടുത്തവരുടെ കൂട്ടത്തിലുണ്ട്.
'പഹല്‍ഗാം ആക്രമണത്തില്‍ കുറ്റാരോപിതനായതിനുശേഷം ഞാന്‍ കൂടുതല്‍ പ്രശസ്തനായി'- കസൂരി പറഞ്ഞു. അസംബ്ലി സ്പീക്കര്‍ മാലിക് അഹമ്മദ് ഖാനുമൊത്താണ് ഇയാള്‍ വേദി പങ്കിട്ടത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വിശ്വസ്തരായ പാക് ഭക്ഷ്യമന്ത്രി മാലിക് റഷീദ് അഹമ്മദ് ഖാനും, പഞ്ചാബ് അസംബ്ലി സ്പീക്കര്‍ മാലിക് മുഹമ്മദ് അഹമ്മദ് ഖാനും സൈഫുള്ള കസൂരിക്കൊപ്പം വേദി പങ്കിട്ടു.
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന് പ്രതികാരമായി പാകിസ്ഥാന്‍ നടത്തിയ ബന്യാന്‍ അല്‍-മര്‍സൂസ് ഓപ്പറേഷനെ പരിപാടിയില്‍ പങ്കെടുത്ത യുഎസ് പ്രഖ്യാപിത ഭീകരന്‍ തല്‍ഹ സയീദ് പ്രശംസിച്ചു. 'ജിഹാദില്‍ ഏര്‍പ്പെടുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു' അദ്ദേഹം പറഞ്ഞു. ഈ വാക്കുകളെ കസൂരിയും കൂട്ടരും ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്.
മുരിദ്‌കെയിലെ ലഷ്‌കര്‍ ആസ്ഥാനത്ത് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജിഹാദി സംഘടനകളെ ഉത്തേജിപ്പിക്കുക എന്നതാണ് പ്രസംഗങ്ങളുടെ ഉദ്ദേശ്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങള്‍ വെടിയുണ്ടകളെ ഭയപ്പെടുന്നില്ലെന്ന് കസൂരി പറഞ്ഞു: 'നമ്മള്‍ വെടിയുണ്ടകളെ ഭയപ്പെടുന്നുവെന്ന് മോദി കരുതുന്നുണ്ടെങ്കില്‍ അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു'.
ഇക്കഴിഞ്ഞയാഴ്ച ഭുജില്‍ നടന്ന ഒരു റാലിയില്‍, ഭീകരതയെ ആയുധമായി ഉപയോഗിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യയുടെ വെടിയുണ്ടകളെ നേരിടാന്‍ പാകിസ്ഥാന്‍ തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.