
















തിരുവനന്തപുരത്തെ തൃക്കണ്ണാപുരം വാര്‍ഡില്‍ സീറ്റ് നിഷേധിച്ചതില്‍ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി സുഹൃത്തുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നു. രണ്ടും കല്‍പ്പിച്ചാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ആനന്ദ് സംഭാഷണത്തില്‍ പറയുന്നുണ്ട്. സംഘടനക്ക് വേണ്ടി എല്ലാം നല്‍കിയെന്നും എത്ര കൊമ്പനായാലും പോരാടുമെന്നും ആനന്ദ് തമ്പി പറയുന്നുണ്ട്. പലയിടത്തുനിന്നും സമ്മര്‍ദം നേരിട്ടെന്നും സംഭാഷണത്തില്‍ ആനന്ദ് പറയുന്നുണ്ട്. അതേസമയം, ആനന്ദിന്റെ ആത്മഹത്യയില്‍ പൊലീസ് കേസെടുത്തു. ആനന്ദിന്റെ പോസ്റ്റ്‌മോര്‍ട്ടം അല്‍പ്പസമയത്തിനകം നടക്കും.
വാക്കുകളിങ്ങനെ
'രണ്ടും കല്‍പ്പിച്ചാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. സമ്മര്‍ദം എല്ലാഭാഗത്തുനിന്നുണ്ട്. ഇത്രമാത്രം അപമാനിച്ചിട്ട് അവന്‍മാരെ വെറുതെ വിടില്ല.എനിക്ക് കഴിയുന്നത്ര പോരാടും. തന്റെ ഐഡന്റിറ്റിയുടെ കാര്യമാണിത്. എന്തു പ്രതിസന്ധി നേരിട്ടാലും പോരാടും. ഇത്രയും കാലം സംഘടനയ്ക്കുവേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയായിലാണ് നിന്നത്. എന്റെ പണം, എന്റെ ശരീരം, എന്റെ മനസ്, എന്റെ സമയം എല്ലാം സംഘടനയ്ക്ക് നല്‍കിയിട്ടുണ്ട്. സീറ്റിന്റെ കാര്യത്തില്‍ ഈ പരിപാടി കാണിക്കുമ്പോള്‍ അത് നാലാക്കി മടക്കി വീട്ടില്‍ പോയിരിക്കാന്‍ തനിക്ക് പറ്റില്ല'
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ ആത്മഹത്യ സീറ്റ് നിഷേധിച്ചതിലെ മനോവിഷമം മൂലമെന്നാണ് പൊലീസ് എഫ്‌ഐആര്‍. സഹോദരി ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആനന്ദിന് കുടുംബപ്രശ്‌നങ്ങളോ വ്യക്തിപരമായ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. കോര്‍പ്പറേഷനിലേക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനാല്‍ വലിയ മനോവിഷമത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് തന്റെ അറിവെന്നാണ് സഹോദരി ഭര്‍ത്താവിന്റെെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തൃക്കണ്ണാപുരത്ത് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങിയിരിക്കുകയായിരുന്നു ആനന്ദ് കെ തമ്പി. ഇതിനുമുന്നോടിയായി ശിവസേനയിലും ആനന്ദ് ചേര്‍ന്നിരുന്നു.