
















ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ വധവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരം പുറത്ത്. ടെഹ്‌റാനിലെ ട്രാഫിക് ക്യാമറകള്‍ ഇസ്രായേല്‍ ഹാക്ക് ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട്. ദൃശ്യങ്ങള്‍ ടെല്‍അവീവിലെ സെര്‍വറുകളിലേക്ക് തത്സമയമെത്തി. ടെഹ്റാനിലെ സുരക്ഷാ വിന്യാസം നിരീക്ഷിച്ച് ഖമനയിയുടെ യാത്രാക്രമം മനസിലാക്കി. ഖമനെയി അടക്കം യോഗത്തിനെത്തിയവരുടെ കാറുകള്‍ നിര്‍ത്തിയിട്ട സ്ഥലത്തും ക്യാമറ ഉണ്ടായിരുന്നു. ആക്രമണസമയത്ത് പാസ്ചര്‍ സ്ട്രീറ്റിലെ ടെലിഫോണ്‍ ടവറുകള്‍ തകരാറിലാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ ജീവനക്കാര്‍ വിളിക്കുമ്പോള്‍ ഫോണുകള്‍ തിരക്കിലെന്നായിരുന്നു മറുപടി. ജെറുസലേം പോലെ ടെഹ്‌റാനും തങ്ങള്‍ക്ക് പരിചിതമെന്നാണ് ഇസ്രായേല്‍ രഹസ്യന്വേഷണ വൃത്തങ്ങളുടെ അവകാശവാദം.
യുദ്ധം തുടങ്ങുന്നതിന് മുന്‍പേ ഖമനെയിയെ ലക്ഷ്യമാക്കാന്‍ രാഷ്ട്രീയ അനുമതി നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ട്. പൊതുവേ ബങ്കറുകള്‍ ഉപയോഗിക്കാത്തിരുന്ന ഖമനെയി, ആക്രമണ ഭീഷണിക്കിടെ രണ്ട് ബങ്കറുകളില്‍ മാറിമാറി താമസിച്ചിരുന്നുവെന്നാണ് വിവരം. യുദ്ധം തുടങ്ങിയാല്‍ ബങ്കറിലേക്ക് മാറുമെന്ന കണക്കുകൂട്ടലില്‍ തുടക്കത്തിലേ ഖമനെയിയെ ലക്ഷ്യമിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജൂണിലെ യുദ്ധത്തില്‍ ഖമനെയിയെ വധിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച പാസ്ചര്‍ സ്ട്രീറ്റിലെ ഓഫീസില്‍ നിര്‍ണായക യോഗം ഉണ്ടെന്ന രഹസ്യവിവരം സിഐഎക്ക് ലഭിച്ചതായും, ഇസ്രായേലിന്റെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ വിവരം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അനുമതി ലഭിച്ചതോടെ ഖമനെയിയുടെ ഓഫിസിലേക്ക് ബ്ലു സ്പാരോ മിസൈല്‍ അടക്കം പ്രയോഗിച്ചു. 1000 കിലോ മീറ്റര്‍ അകലെയുള്ള ചെറിയ മേശ പോലെയുള്ള ടാര്‍ഗറ്റ് പോലും സ്പാരോയ്ക്ക് ലക്ഷ്യമിടാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട്.
ശനിയാഴ്ച പുലര്‍ച്ചെയെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടത്. ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്‍ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്.