
















ഇറാനിലെ ഖാര്‍ഗ് ദ്വീപില്‍ ബോംബിട്ടെന്ന അവകാശവാദവുമായി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദ്വീപിലെ സൈനിക കേന്ദ്രം തകര്‍ത്തെന്നും ട്രംപ് പറഞ്ഞു. 'യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പശ്ചിമേഷ്യയില്‍ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബിംഗ് ആക്രമണങ്ങളിലൊന്ന് നടത്തിയിരിക്കുന്നു, ഇറാന്റെ കിരീടത്തിലെ രത്നമായ ഖാര്‍ഗ് ദ്വീപിലെ എല്ലാ സൈനിക കേന്ദ്രങ്ങളെയും പൂര്‍ണ്ണമായും ഇല്ലാതാക്കി' എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
ഇറാന്റെ എണ്ണക്കയറ്റുമതിയിലെ നിര്‍ണായക ഭാഗമാണ് ഖാര്‍ഗ് എന്ന ചെറുദ്വീപ്. പേര്‍ഷ്യന്‍ ഗള്‍ഫ് കടലില്‍ ഇറാന്‍ തീരത്തുനിന്ന് 25 കിലോമീറ്ററിലധികം ദൂരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് കേന്ദ്രീകരിച്ചാണ് ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത്. ഒരു ദിവസം 70 ലക്ഷം ബാരലുകള്‍ ലോഡ് ചെയ്യാന്‍ ശേഷി ഈ ദ്വീപിലെ സംവിധാനങ്ങള്‍ക്കുണ്ട്. അവിടെനിന്നാണ് ഓയില്‍ ബാരലുകള്‍ കപ്പലില്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് പോകുക. 20 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ദ്വീപിന്റെ വിസ്തീര്‍ണം. എട്ടായിരത്തോളം ജനങ്ങളാണ് ആകെയുള്ളത്. ബുഷെര്‍ പ്രവിശ്യയുടെ ഭാഗമാണ് ഇവിടം.
ഇറാന്റെ സാമ്പത്തിക നിലയെ തകര്‍ക്കും വിധത്തിലുള്ള നീക്കമാണ് ഖാര്‍ഗ് ദ്വീപിനെ ലക്ഷ്യം വെക്കുന്നതിലൂടെ യുഎസ് മുന്നോട്ടുവെക്കുന്നത്. എന്നാല്‍ എണ്ണ ഉല്‍പാദന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിട്ടില്ലെന്നാണ് ട്രംപ് പറയുന്നത്. ഹോര്‍മുസ് കടലിടുക്കിലെ ചരക്ക് നീക്കം തടസപ്പെടുത്തിയാല്‍ ഖാര്‍ഗിലെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.