മറ്റൊരു ദുരന്തത്തിന്റെ മുനമ്പിലാണ് കേരളം. മൂന്നാറിലെ പെട്ടിമുടിയിലുണ്ടായ കനത്ത മണ്ണിടിച്ചില്‍ 49 പേരുടെ മരണത്തിലും, 20 പേരെ കാണാതാകുന്നതിലുമാണ് കലാശിച്ചത്. പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്ന അസ്വസ്ഥതകളുടെ പ്രത്യാഘാതമാണ് കേരളം നല്‍കുന്നതെന്ന് ഇക്കോളജിസ്റ്റ് മാധവ് ഗാഡ്ഗില്‍. പശ്ചിമ ഘട്ടത്തെ പൂര്‍ണ്ണമായി പരിസ്ഥിതി ലോകപ്രദേശമായി നിര്‍ണ്ണയിച്ച വെസ്റ്റേണ്‍ ഗാട്ട്‌സ് ഇക്കോളജി എക്‌സ്‌പേര്‍ട്ട് പാനലിനെ നയിച്ചത് ഗാഡ്ഗിലാണ്.
'പെട്ടിമുടിയില്‍ സംഭവിച്ചത് 2019-ല്‍ കവളപ്പാറയിലും, പുത്തുമലയിലും ഗ്രാമങ്ങളെ ഇല്ലാതാക്കിയ കനത്ത മണ്ണിടിച്ചിലിന് സമാനമാണ്. ദുരന്തം കാത്തിരിക്കുന്നതായി ഞാന്‍ ഭയക്കുന്നു. ഉയര്‍ന്ന പരിസ്ഥിതി ലോലപ്രദേശങ്ങളിലാണ് പെട്ടിമുടി മേഖലയെ ഞങ്ങളുടെ പാനല്‍ നിര്‍ണ്ണയിച്ചത്', മാധവ് ഗാഡ്ഗില്‍ ഓര്‍മ്മിപ്പിച്ചു.
കേരളത്തിലെ ഉയരംകൂടിയ പ്രദേശങ്ങളില്‍ മഴ കൂടുതല്‍ പെയ്യും. ഇത് ഇക്കോ-സെന്‍സിറ്റീവ് 1 സോണില്‍ മണ്ണിടിച്ചിലിന് കാരണമാകും. പ്രകൃതി വളര്‍ത്തിയ സസ്യങ്ങളാണ് മണ്ണിടിച്ചില്‍ പ്രതിരോധിക്കുന്നത്. ഇതിന് പ്രശ്‌നം നേരിട്ടാല്‍ മണ്ണിടിച്ചില്‍ സ്വാഭാവികം. കെട്ടിടം, റോഡുകള്‍, ക്വാറികള്‍, ഖനനം എന്നിവയ്ക്ക് പുറമെ സ്വാഭാവിക പച്ചപ്പ് പ്ലാന്റേഷനുകളായി മാറ്റുന്നതും ഇതിന് വിഘാതമാണ്, അദ്ദേഹം പറഞ്ഞു.
ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാക്കരുതെന്ന് ഉപദേശിച്ചെങ്കിലും ഇതൊന്നും ആരും കേട്ടില്ലെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ ഭാവിയില്‍ ഭീഷണി ഉയര്‍ത്തമെന്നും അദ്ദേഹം വ്യക്തമാക്കി.