ഇറാനിലെ സുപ്രധാന വ്യക്തിയായിരുന്ന ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സെന്‍ ഫക്രിസാദെയുടെ കൊലപാതകം സംബന്ധിച്ച ഗൂഢാലോചനകളുടെ നേര്‍ചിത്രം ചോര്‍ന്നു. തങ്ങളുടെ സുപ്രധാന ആണവ ശാസ്ത്രജ്ഞനെ വധിച്ചത് ഇസ്രയേലാണെന്ന് ഇറാന്‍ ആരോപിക്കുന്നുണ്ട്. ഇറാന്റെ ബോംബ് പ്രോഗ്രാമിന്റെ പിതാവെന്ന് വിളിക്കപ്പെടുന്ന വ്യക്തിയാണ് ഫക്രിസാദെ. തെഹ്‌റാനില്‍ നിന്നും കിഴക്ക് മാറി 50 മൈല്‍ അകലെയുള്ള അബ്‌സാര്‍ദ് നഗരത്തിലാണ് സ്‌ഫോടനം നടത്തിയ ശേഷം 12 ഉയര്‍ന്ന പരിശീലനം നേടിയ കൊലപാതകികള്‍ കൃത്യം നിര്‍വ്വഹിച്ചത്.
12 അംഗ കൊലപാതക സംഘത്തിന് 50 പേരുടെ പിന്തുണയും ലഭിച്ചു. ഇറാന്‍ അധികൃതരില്‍ നിന്ന് ചോര്‍ന്ന റിപ്പോര്‍ട്ട് ഇറാന്‍ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് അഹ്‌സാവെയാണ് പുറത്തുവിട്ടത്. ഫക്രിസാദെയുടെ കൊലപാതകം മേഖലയില്‍ സംഘര്‍ഷത്തിന്റെ ആക്കംകൂട്ടി. കൃത്യത്തിന് പിന്നില്‍ ഇസ്രയേലിന്റെ ഇന്റലിജന്‍സ് ഏജന്‍സി മൊസാദ് ആണെന്ന് ഇറാന്‍ കുറ്റപ്പെടുത്തുന്നു. ആണവ മേധാവിയെ വകവരുത്തിയതിന് പകരം വീട്ടുമെന്ന് പ്രമുഖ നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്. കടന്നുകയറി കൊല നടത്തിയവര്‍ക്കും, ഇതിന് ഉത്തരവിട്ടവര്‍ക്കും ശിക്ഷ ഉറപ്പാക്കുകയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് ഇറാന്‍ പരമോന്നത നേതാവ് അയാത്തൊള്ളാ അലി ഖമനേയി പ്രഖ്യാപിച്ചിട്ടുണ്ട്.
ഫക്രിസാദെയെ വധിച്ചത് ക്രിമിനല്‍ നടപടിയാണെന്നും, ഏറ്റവും വലിയ സാഹസവുമാണെന്ന് 2013 മുതല്‍ 2017 വരെ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കീഴിയില്‍ സിഐഎ ഡയറക്ടറായിരുന്ന ജോണ്‍ ബ്രെണ്ണന്‍ വിമര്‍ശിച്ചു. വധത്തിന് പിന്നില്‍ ആരാണെന്ന് കുറ്റപ്പെടുത്താന്‍ കഴിയില്ലെങ്കിലും ഇത് അപകടം ക്ഷണിച്ച് വരുത്തുന്ന നടപടിയാണെന്ന് യുഎസ് സെന്‍ഡ്രല്‍ ഇന്റലിജന്‍സ് ഏജന്‍സി മുന്‍ മേധാവി വ്യക്തമാക്കി. ഇസ്രയേലാണ് വധത്തിന് പിന്നിലെന്ന് മൂന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഫക്രിസാദെയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് കൃത്യമായി സ്ഥലം തെരഞ്ഞെടുത്താണ് കൊലപാതക സംഘം കൃത്യം നടത്തിയതെന്ന് അഹ്‌സാവെ പറഞ്ഞു. ശാസ്ത്രജ്ഞന്റെ വാഹനവ്യൂഹം എത്തുന്നതിന് മുന്‍പ് അക്രമി സംഘം സ്ഥലത്ത് കാത്തുനിന്നു. ആദ്യ വാഹനം കടന്നുപോയപ്പോള്‍ തന്നെ പ്രദേശത്തെ വൈദ്യുതി തടസ്സപ്പെടുത്തി. മൂന്നാമത്തെ കാര്‍ കടന്നുപോയപ്പോള്‍ ഒരു വാഹനം പൊട്ടിത്തെറിച്ചു. ഇതിന് ശേഷമാണ് ഫക്രിസാദെ യാത്ര ചെയ്ത കാറിന് നേര്‍ക്ക് 12 പേര്‍ വെടിയുതിര്‍ത്തത്. വെടിവെപ്പിന് ശേഷം ഫക്രിസാദെയെ കാറില്‍ നിന്ന് വലിച്ചിഴച്ച് പുറത്തിട്ട് വെടിവെച്ച് മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം ഈ സംഘം അപ്രത്യക്ഷമായി.