ഗാസ മുനമ്പില്‍ 2014ന് ശേഷം ആദ്യമായി വീണ്ടും കനത്ത ബോംബിംഗ്. ഹമാസ് തങ്ങള്‍ക്ക് നേരെ തൊടുത്ത മിസൈലുകള്‍ക്ക് ഇസ്രയേല്‍ പകരം വീട്ടാന്‍ ഇറങ്ങിയതോടെയാണ് ഇരുഭാഗത്തും നാശനഷ്ടങ്ങള്‍ ഉയരുന്നത്. ലോകനേതാക്കള്‍ സമാധാനം പാലിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും വഴങ്ങിയിട്ടില്ല.
അക്രമം അവസാനിപ്പിക്കാന്‍ യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ആഹ്വാനം ചെയ്തു. യുഎന്‍ ഇടനിലയില്‍ വെടിനിര്‍ത്തല്‍ കരാറിന് ശ്രമിക്കുന്നുണ്ടെങ്കിലും ഇസ്രയേല്‍ ഇത് തള്ളിക്കളഞ്ഞു. രണ്ട് മുതിര്‍ന്ന ഹമാസ് ഇന്റലിജന്‍സ് മേധാവികളെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് സ്ഥിരീകരിച്ചു. 'ഞങ്ങളുടെ ഇന്റലിജന്‍സാണ് മെച്ചം' എന്നാണ് ഐഡിഎഫ് ട്വീറ്ററില്‍ പ്രതികരിച്ചത്.
അതേസമയം ഇസ്രയേല്‍ നല്‍കുന്ന തിരിച്ചടിയില്‍ പലസ്തീന്‍ മരണസംഖ്യ 36 ആയി. പത്ത് കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. അഞ്ച് ഇസ്രയേലുകാരും സംഘര്‍ഷങ്ങളില്‍ മരിച്ചിട്ടുണ്ട്. ഇസ്രയേല്‍ നഗപമായ ലോഡില്‍ ആഭ്യന്തര യുദ്ധമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതെന്ന് മേയര്‍ യാര്‍ റെവിവോ പറഞ്ഞു. അറബ് ഇസ്രയേലില്‍ അക്രമം അഴിച്ചുവിടുമ്പോള്‍ വീടുകള്‍ സംരക്ഷിക്കാന്‍ ദേശീയവാദികള്‍ തോക്കുമായി കാവല്‍ നില്‍ക്കുന്ന അവസ്ഥയാണ്. ലോഡില്‍ ഉടന്‍ സൈന്യം ഇറങ്ങണം, മേയര്‍ ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗാസയില്‍ നടക്കുന്ന വ്യോമാക്രമണങ്ങള്‍ ഇനിയും വര്‍ദ്ധിപ്പിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഹമാസ് ഒരിക്കലും ചിന്തിക്കാന്‍ വിധത്തിലാകും തിരിച്ചടി. 24 മണിക്കൂറില്‍ ടെല്‍ അവീവില്‍ പതിച്ച നൂറിലേറെ റോക്കറ്റുകള്‍ക്ക് പകരമായി ഗാസ മുനമ്പിലെ സുപ്രധാന തീവ്രവാദ മേഖലകളില്‍ അക്രമം നടത്തും, ഐഡിഎഫ് സ്ഥിരീകരിച്ചു.
ജറുസലേമിന് നേര്‍ക്ക് ഹമാസിന്റെ മിസൈലുകള്‍ തിങ്കളാഴ്ച എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.