ഇറാന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ഇബ്രാഹിം റെയ്‌സി. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ ശേഷമാണ് റെയ്‌സിയുടെ വിജയം. 1988ല്‍ തെഹ്‌റാന്‍ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി ഇരിക്കവെ പ്രതിപക്ഷ തടവുകാരായ ആയിരക്കണക്കിന് പേരെ അപ്രത്യക്ഷരാക്കുകയും, കൂട്ടക്കൊല നടത്തുകയും ചെയ്തതിന്റെ പേരില്‍ 'കശാപ്പുകാരന്‍' എന്നുവിളിപ്പേരുള്ള വ്യക്തിയാണ് പ്രസിഡന്റ് പദവിയിലെത്തുന്നത്.
ഗര്‍ഭിണികളായ സ്ത്രീകളെ പീഡനത്തിന് ഇരയാക്കാനും ഇയാള്‍ ഉത്തരവിട്ടെന്നാണ് ആരോപണം. 30,000-ഓളം ആക്ടിവിസ്റ്റുകളെയാണ് ഇല്ലായ്മ ചെയ്തത്. ക്രെയിനുകളുടെ നിര സൃഷ്ടിച്ച് ഇവരെ കൂട്ടമായി തൂക്കിക്കൊല്ലുകയായിരുന്നു റെയ്‌സിയുടെ വിനോദം. നിരോധിത രാഷ്ട്രീയ സംഘടനയിലെ അംഗങ്ങള്‍ക്ക് നേരെയായിരുന്നു അതിക്രമങ്ങള്‍.
ഗര്‍ഭിണിയായിട്ടും ജയിലില്‍ വെച്ച് പീഡനങ്ങള്‍ നേരിട്ട ഒരു യുവതി പ്രസവശേഷം കുഞ്ഞിനെ ഗാര്‍ഡുമാര്‍ നിലത്തിട്ട് രസിക്കുന്നത് നേരിട്ട് കാണേണ്ടിവന്ന ദുരവസ്ഥ വെളിപ്പെടുത്തിയിരുന്നു. ഈ ക്രൂരതകള്‍ വീക്ഷിക്കാന്‍ റെയ്‌സി നേരിട്ടെത്തുമായിരുന്നു. 'മരണ കമ്മീഷന്‍' നയിച്ച റെയ്‌സിക്ക് എതിരെ മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തണമെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ ഇതിന് പകരം ഈ റെയ്‌സിയെ പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് ഇറാനെന്ന് ആംനെസ്റ്റി കുറ്റപ്പെടുത്തി. ഇറാനില്‍ നടമാടുന്നത് ഇത്തരം സ്വാതന്ത്ര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.