മ്യാന്‍മറില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള വംശീയാതിക്രമം തുടരുന്നു. ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ മുസ്‌ലിംകളെ ഓടിച്ച മ്യാന്മര്‍ സൈന്യം ഇപ്പോള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ക്രൂരമായ അതിക്രമങ്ങളാണ് നടത്തുന്നത്. മ്യാന്‍മറില്‍ സൈനിക ഭരണകൂടത്തിന്റെ തേര്‍വാഴ്ചയില്‍ ജീവനും കൊണ്ടോടുകയാണ് ക്രിസ്ത്യന്‍ ജനത. അക്രമം ഭയന്ന് വീടുവിട്ടിറങ്ങുന്നവര്‍ക്ക് അഭയം പ്രാപിക്കാന്‍ ഇടമില്ല. പള്ളികളില്‍ ഷെല്‍ ആക്രമണം നടത്തുക, പുരോഹിതരെ തടവിലാക്കുക, പള്ളികളെ സൈനിക താവളങ്ങളായി ഉപയോഗിക്കുക തുടങ്ങിയ അതിക്രമങ്ങളാണ് സൈന്യം ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തിവരുന്നത്. കഴിഞ്ഞ മാസം മ്യാന്‍മര്‍ സൈന്യം കുങ് ബിയാക്ക് ഹം എന്ന 31കാരനായ പുരോഹിതനെ വെടിവച്ച് കൊന്നു. തുടര്‍ന്ന് സൈനികര്‍ പുരോഹിതന്റെ വിരല്‍ മുറിച്ചുമാറ്റി മോതിരം മോഷ്ടിച്ചു.
മ്യാന്‍മറില്‍ 90 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. ക്രിസ്ത്യാനികള്‍ മ്യാന്‍മര്‍ ജനസംഖ്യയുടെ ആറ് ശതമാനം മാത്രമാണ്. മ്യാന്‍മറിന്റെ തെക്കുകിഴക്കന്‍ അതിര്‍ത്തിയായ കയാഹ്, കച്ചിന്‍ ചിന്‍ തുടങ്ങിയ പ്രവിശ്യകളിലാണ് ക്രിസ്ത്യന്‍ വിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്നത്. ഈ മേഖലകളില്‍ പട്ടാള ഭരണകൂടം നിരന്തര ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. ഒരു മാസത്തിനിടെ ഇവിടങ്ങളില്‍ നിന്ന് ഒരു ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആങ് സാന്‍ സൂചിയെ തടവിലാക്കി മ്യാന്‍മറില്‍ പട്ടാളം ഭരണം പിടിച്ചത്. അട്ടിമറിക്കു ശേഷം സൈന്യത്തിന്റെ ആക്രമണത്തില്‍ ഇതുവരെ 1100ലധികം പേരാണ് കൊല്ലപ്പെട്ടത്.