ബ്രിട്ടനിലെ സ്‌കൂളുകളില്‍ അധികം ചൂടും, തണുപ്പുമില്ലാതെ സുഖരമായ കാലാവസ്ഥയില്‍ കുട്ടികള്‍ക്ക് പഠിക്കാമെന്നത് ഒരു സവിശേഷത തന്നെയായിരുന്നു. എന്നാല്‍ സുഖരമായ അവസ്ഥയ്ക്ക് പരിണാമം സംഭവിക്കുന്നുവെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കാലാവസ്ഥാ മാറ്റം കൂടുതല്‍ ഉഷ്ണതരംഗങ്ങളിലേക്ക് നയിക്കുന്നതിനാല്‍ ക്ലാസ്മുറികളിലെ ഉയര്‍ന്ന ചൂട് കുട്ടികളെയും, അധ്യാപകരെയും 'വിയര്‍പ്പിക്കുന്നതായാണ്' വ്യക്തമാകുന്നത്.
ക്ലാസ്മുറികളില്‍ പരമാവധി നിഷ്‌കര്‍ഷിച്ചിട്ടുള്ള 26 ഡിഗ്രി സെല്‍ഷ്യസ് താപനില ഈ ജൂണിലെ ഉഷ്ണതരംഗത്തില്‍ 85 ശതമാനം ക്ലാസ്മുറികളിലും ലംഘിക്കപ്പെട്ടതായാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. ക്ലാസ്മുറികളില്‍ സെന്‍സറുകള്‍ സ്ഥാപിച്ച് നാല് ആഴ്ചക്കാലം നടത്തിയ പരിശോധനയിലാണ് ക്ലാസമുറികള്‍ വെന്തുരുകുന്നതായി കാലാവസ്ഥാ ക്യാംപെയിന്‍ ഗ്രൂപ്പ് റൗണ്ട് അവര്‍ വേ കണ്ടെത്തിയത്.
ഇംഗ്ലണ്ടിലെ ഭൂരിഭാഗം ഇടങ്ങളിലും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ചൂട് മൂലമുള്ള മഞ്ഞ ആരോഗ്യ ജാഗ്രത പുറപ്പെടുവിച്ച ജൂണിലെ ഉഷ്ണതരംഗ സമയത്താണ് ഇത് രേഖപ്പെടുത്തിയത്. സ്‌കൂളുകളിലും, തൊഴിലിടങ്ങളിലും പരമാവധി താപനില എത്രയാകാമെന്നതിന് നിയമപരമായ പരിധികള്‍ ഇല്ലെങ്കിലും നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ ഉപദേശിച്ചിട്ടുള്ള താപനിലയായ 26 ഡിഗ്രി സെല്‍ഷ്യസ് പരിശോധിച്ച ഏഴില്‍ ആറ് സ്‌കൂളിലും മറികടന്നിരുന്നു.
കേംബ്രിഡ്ജ്ഷയറിലെ ഒരു ക്ലാസ്മുറിയില്‍ രേഖപ്പെടുത്തിയ 29.6 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും ഉയര്‍ന്ന താപനില. വെസ്റ്റ് സസെക്‌സിലെ സ്‌കൂളില്‍ 28.3 സെല്‍ഷ്യസും, സഫോക്കില്‍ 28.2 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. ഇത് തന്നെയാണ് ക്ലാസ്മുറികളില്‍ തലകറങ്ങല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇടയാക്കിയതെന്ന് അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു.