ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗംഗാവലി നദിയിലേക്ക് വീണ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ട്രക്ക് കണ്ടെടുക്കാനുള്ള ശ്രമം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക്. കാലാവസ്ഥ വളരെ പ്രതികൂലമായ സാഹചര്യമാണ് ഇപ്പോള്‍ മേഖലയില്‍ തുടരുന്നത്. മഴ തുടരുന്നതിനാല്‍ നദിയില്‍ ശക്തമായ അടിയോഴുക്കുണ്ട്. അതിനാല്‍ തന്നെ നദിയില്‍ ഇറങ്ങി ഒരു തിരച്ചില്‍ ദുഷ്‌കരം ആണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാലാവസ്ഥ അനുകൂലം ആകുന്നത് വരെ കാത്തിരിക്കാനാണ് നിലവിലെ തീരുമാനം .
അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ലക്ഷ്യത്തിലെത്തേണ്ടതുണ്ടെന്നും അതിനായി സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആ തരത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അര്‍ജുന്റെ കുടുംബത്തിന് നേരെയുള്ള സൈബര്‍ ആക്രമണം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മനുഷ്യപ്പറ്റ് ഇല്ലാതെ ഇങ്ങനെ ചെയ്യുന്ന ആളുകള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നുമാണ് മന്തേരി അറിയിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അര്‍ജുന്റെ കുടുംബത്തെ ട്രോളി പോസ്റ്റുകള്‍ ഇടുന്നവരുണ്ട്. ഇങ്ങനെ ഉള്ള മനുഷ്യരുണ്ടല്ലോ എന്നാണ് ചിന്തിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം നദിക്കടിയിലുള്ള ട്രക്കില്‍ മനുഷ്യശരീരം ഉണ്ടോ, ട്രക്ക് കൊളുത്തിട്ട് വലിച്ചു കയറ്റാന്‍ ആകുമോ എന്നെല്ലാം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ദ്ധരാകും പരിശോധിക്കുക. മൂന്നിടങ്ങളില്‍ നിന്നായി സിഗ്‌നല്‍ ലഭിച്ചതായാണ് രക്ഷാദൗത്യത്തിന്റെ തലവന്‍ റിട്ട മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ ഇന്നലെ അറിയിച്ചത്. ലഭിച്ച സിഗ്‌നലില്‍ ഒന്നില്‍ നിന്നും ഒന്നില്‍ കൂടുതല്‍ സിഗ്‌നല്‍ ലഭിച്ചതായും മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ പറഞ്ഞു.
ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ശക്തമാണ്. അതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് മൂന്ന് നോട്‌സ് വരെ മാത്രമേ ഡൈവ് ചെയ്യാന്‍ സാധിക്കൂ. നേവിയുടെ സോണാര്‍ പരിശോധനയിലും സൈന്യത്തിന്റെ റഡാര്‍ പരിശോധനയിലും ഗംഗാവലി പുഴയുടെ തീരത്ത് 20 മീറ്റര്‍ ആഴത്തില്‍ ട്രക്ക് കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ ട്രക്കിന്റെ ക്യാബിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലമായിരുന്നു. അര്‍ജുന്റെ ട്രക്കിലുണ്ടായിരുന്ന തടികള്‍ 12 കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി. പുഴയുടെ സമീപത്ത് താമസിക്കുന്നവര്‍ വിറകിനായി ശേഖരിച്ച ഒഴുകിയെത്തിയ തടിക്കഷ്ണങ്ങള്‍ക്കിടയിലാണ് അര്‍ജുന്റെ വാഹനത്തിലുണ്ടായിരുന്ന തടിക്കഷ്ണങ്ങളും കണ്ടെത്തിയത്.