മഹാമാരിക്ക് ശേഷം ബ്രിട്ടനിലെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള ഡിമാന്‍ഡ് കുതിച്ചുയര്‍ന്നിരുന്നു. ഇംഗ്ലണ്ടിലും, വെയില്‍സിലും ടെസ്റ്റ് കിട്ടാനുള്ള ശരാശരി കാത്തിരിപ്പ് സമയം കുതിച്ചുയര്‍ന്ന് അഞ്ച് മാസം വരെ എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ അവസ്ഥ മുതലെടുത്ത് തട്ടിപ്പുകാര്‍ വ്യാപകമായി പണി നടത്തുന്നുവെന്നാണ് മുന്നറിയിപ്പ്.
ടെസ്റ്റ് കരിഞ്ചന്തയില്‍ വില്‍പ്പനയ്ക്ക് വെയ്ക്കുന്ന തട്ടിപ്പില്‍ വീണാല്‍ ആയിരക്കണക്കിന് പൗണ്ട് നഷ്ടമാകുമെന്നാണ് ലക്ഷക്കണക്കിന് വരുന്ന ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് വരുന്നത്.
ടെസ്റ്റ് ലഭിക്കാനായി കാത്തിരുന്ന് മടുത്ത ലേണര്‍ ഡ്രൈവര്‍മാര്‍ വിദൂരത്തുള്ള സൈറ്റുകളിലേക്ക് യാത്ര ചെയ്യുകയും, കുറഞ്ഞ ഡിമാന്‍ഡുള്ള സ്ഥലങ്ങളില്‍ ഇത് നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിലും തൃപ്തിയില്ലാത്ത ചിലരാകട്ടെ തേര്‍ഡ് പാര്‍ട്ടി വെബ്‌സൈറ്റുകളുടെ സഹായം ഉപയോഗിച്ച് ബുക്ക് ചെയ്യുന്നു.
എന്നാല്‍ ഇത്തരം വെബ്‌സൈറ്റുകള്‍ തട്ടിപ്പുകാരുടെ വിഹാര കേന്ദ്രങ്ങളാണ്. ബോട്ടുകളുടെ സഹായത്തോടെ ടെസ്റ്റ് ബുക്ക് ചെയ്യുന്നതാണ് ഇവരുടെ രീതി. പ്രാക്ടിക്കല്‍ ടെസ്റ്റിന് സാധാരണ ദിവസങ്ങളില്‍ 62 പൗണ്ടും, വീക്കെന്‍ഡില്‍ 75 പൗണ്ടുമാണ് ഫീസ്. എന്നാല്‍ തട്ടിപ്പുകാര്‍ 200 പൗണ്ട് വരെ തട്ടിയെടുക്കും.
സ്ലോട്ടുകളുടെ കരിഞ്ചന്ത വില്‍പ്പന അവസാനിപ്പിക്കാന്‍ ഡിവിഎല്‍എ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അനസ്യൂതം തുടരുന്നതായാണ് റോയല്‍ ഓട്ടോമൊബൈല്‍ ക്ലബ് കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ഈ സൈറ്റുകളില്‍ നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് പല തവണ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനാല്‍ ടെസ്റ്റ് പരാജയപ്പെട്ട് ഡിവിഎല്‍എ സൈറ്റില്‍ തിരിച്ചെത്തുമ്പോള്‍ എറര്‍ മെസേജ് ലഭിക്കുകയും ചെയ്യുന്നുണ്ട്.