എന്‍എച്ച്എസ് തങ്ങളുടെ ആരോഗ്യ കാര്യങ്ങളെ രണ്ടാം തരം വിഷയമായി മാത്രം പരിഗണിക്കുന്നതായി പകുതിയിലേറെ സ്ത്രീകള്‍. സര്‍വ്വെയില്‍ പങ്കെടുത്ത 22 ശതമാനം സ്ത്രീകളാണ് ഈ ഞെട്ടിക്കുന്ന വിധിയെഴുത്ത് നടത്തിയത്. 28 ശതമാനം ഒരുപരിധി വരെ ഈ വാദങ്ങളെ അനുകൂലിച്ചപ്പോള്‍ 20 ശതമാനം മാത്രമാണ് മറിച്ച് വാദിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം എന്‍എച്ച്എസ് പ്രൊഫഷണലുകളില്‍ നിന്നും നെഗറ്റീവ് അനുഭവം ഉണ്ടായെന്നാണ് നാലിലൊന്ന് സ്ത്രീകളും സര്‍വ്വെയില്‍ വ്യക്തമാക്കിയത്. തങ്ങളുടെ പ്രശ്‌നങ്ങളെ കാര്യമായി കണ്ടില്ലെന്ന് അഞ്ചിലൊന്ന് സ്ത്രീകള്‍ പരാതിപ്പെടുന്നു. കൂടാതെ അവഗണിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ലഭിച്ചതെന്നും ഇവര്‍ പറയുന്നു.
ജിപി അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നത് ശ്രമകരമായ കാര്യമാണെന്നാണ് പത്തില്‍ നാല് സ്ത്രീകളുടെ പരാതി. ഇനി ജിപിയെ കണ്ടുകിട്ടിയാല്‍ തന്നെ നല്ല പരിചരണം ലഭിക്കുന്നതായി പകുതി ആളുകള്‍ (49%) മാത്രമാണ് സമ്മതിക്കുന്നത്.
എന്‍എച്ച്എസ് ചികിത്സ നല്‍കുന്നതില്‍ ലിംഗവ്യത്യാസം നിലനില്‍ക്കുന്നതായി തെളിവുകള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത് സ്ഥിരീകരിക്കുന്ന സര്‍വ്വെ ഫലം വരുന്നത്. ഈ പ്രശ്‌നം സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ചെലവുകളാണ് വരുത്തിവെയ്ക്കുന്നത്. ജെഎല്‍ പാര്‍ട്‌ണേഴ്‌സിനൊപ്പം ചേര്‍ന്ന് ക്രിയേറ്റ് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ചാരിറ്റിയാണ് സര്‍വ്വെ നടത്തിയത്.