മാര്‍ച്ച് 23 ന് തെക്കന്‍ ഗാസ നഗരമായ റാഫയ്ക്ക് സമീപം നടന്ന ആക്രമണത്തില്‍ പലസ്തീന്‍ ആരോ?ഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് ജോലിക്കിടയില്‍ സംഭവിച്ച അബദ്ധമെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ഡെപ്യൂട്ടി കമാന്‍ഡറെ ഇസ്രയേല്‍ പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്. തെക്കന്‍ ഗാസ നഗരമായ റാഫയ്ക്ക് സമീപം ഒരേ സ്ഥലത്ത് മൂന്ന് വെടിവയ്പ്പുകളാണ് ഇസ്രയേല്‍ സൈന്യം നടത്തിയത്. ആക്രമണത്തില്‍ 15 ആരോഗ്യ പ്രവര്‍ത്തകരും ഏതാനും രക്ഷാപ്രവര്‍ത്തകരും വെടിയേറ്റ് മരിച്ചിരുന്നു. ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് പലസ്തീന്‍ റെഡ് ക്രസന്റിലെ ഉദ്യോഗസ്ഥര്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ആക്രമണത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കമാന്‍ഡിംഗ് ഓഫീസറായ റിസര്‍വ് വിസ്റ്റിനെ സ്ഥാനത്ത് നിന്ന് പിരിച്ചുവിടുമെന്ന് ഇസ്രയേല്‍ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവത്തെ 'പ്രൊഫഷണല്‍ പരാജയം' എന്നാണ് ഇസ്രയേല്‍ വിശേഷിപ്പിച്ചത്. റാഫയില്‍ അന്ന് ആദ്യം നടത്തിയ രണ്ട് വെടിവയ്പ്പിന് ശേഷം മൂന്നാമതും ആക്രമണമുണ്ടായിരുന്നു. ശത്രുസൈന്യത്തില്‍ നിന്ന് ഭീഷണി നേരിടേണ്ടിവരുമെന്ന തെറ്റിദ്ധാരണയുടെ ഫലമായിരുന്നു മൂന്നാമത്തെ ആക്രമണമെന്നും ഇസ്രയേല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹമാസിന്റെ വാഹനമെന്ന് തെറ്റിധരിച്ചാണ് വെടിയുതിര്‍ത്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. സൈനിക അഡ്വക്കേറ്റ് ജനറല്‍ സംഭവത്തെ കുറിച്ചുളള അന്വേഷണം നടത്തി വരികയാണ്. സൈനികരുടെ കുറ്റം തെളിയിക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താമെന്നും സൈന്യം അറിയിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ അറിയിച്ചു.
അതേ സമയം, ഇസ്രായേല്‍ സൈന്യത്തിന്റെ റിപ്പോര്‍ട്ട് തളളി പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി രം?ഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിതെന്ന് റെഡ് ക്രസന്റ് വിശേഷിപ്പിച്ചു. സൈന്യം വെടിയുതിര്‍ത്ത സമയത്ത് മെഡിക്കല്‍ സംഘത്തിന്റെ വാഹനങ്ങളില്‍ അടിയന്തര സിഗ്‌നലുകള്‍ ഇല്ലായിരുന്നുവെന്നായിരുന്നു ഇസ്രയേല്‍ ആദ്യം അവകാശപ്പെട്ടത്. എന്നാല്‍ ഒരു ഡോക്ടറുടെ ഫോണില്‍ നിന്നും കണ്ടെടുത്ത വീഡിയോയിലെ ?ദൃശ്യങ്ങള്‍ ഇസ്രയേല്‍ അവകാശവാദത്തെ തള്ളിക്കളയുന്നതായിരുന്നു. ഹമാസ് തീവ്രവാദികളുടെ ആംബുലന്‍സാണെന്ന് കരുതിയാണ് വെടിയുതിര്‍ത്തതെന്ന് ഇസ്രയേല്‍ പിന്നീട് അറിയിച്ചിരുന്നു.