അധികാരത്തിലെത്തിയ ശേഷം ബ്രിട്ടനിലെ ജനങ്ങള്‍ ഹിതപരിശോധനയിലൂടെ തീരുമാനിച്ച 'ഹിതം' തിരുത്തി കീര്‍ സ്റ്റാര്‍മര്‍. ഒരു യൂറോപ്യന്‍ യൂണിയന്‍ അനുകൂലിയായിരുന്നെങ്കിലും ബ്രക്‌സിറ്റ് നടപ്പാക്കാന്‍ ജനം വോട്ട് ചെയ്തതോടെ വിഷമത്തിലായ പ്രധാനമന്ത്രി ഇപ്പോള്‍ അധികാരം കിട്ടിയതോടെ വ്യാപാര കരാര്‍ നേടുന്നുവെന്നതിന്റെ പേരില്‍ ബ്രിട്ടനെ വീണ്ടും യൂറോപ്പിന്റെ തൊഴുത്തില്‍ കെട്ടിയിടുകയാണെന്നാണ് വിമര്‍ശനം. അതും ഇയുവില്‍ നിന്നും ഈ ആനുകൂല്യങ്ങള്‍ ലഭിക്കാനായി ബ്രിട്ടന്‍ പണവും നല്‍കണം.
ബ്രിട്ടനിലെ നിയമങ്ങള്‍, പണം, മത്സ്യം എന്നിവയ്ക്ക് മേല്‍ ബ്രസല്‍സിന് നിയന്ത്രണങ്ങള്‍ അനുവദിച്ച് കൊണ്ടാണ് കീര്‍ സ്റ്റാര്‍മര്‍ 'ബ്രക്‌സിറ്റ്' ചതി നടപ്പാക്കിയത്. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളും, കോടതികളെയും ബ്രിട്ടന്‍ അനുസരിക്കേണ്ടതായി വരും. ഇയു ബജറ്റിലേക്ക് പണം നല്‍കുന്ന പരിപാടി പുനരാരംഭിക്കുമെന്നും സ്റ്റാര്‍മര്‍ സമ്മതിച്ചു.
ബ്രിട്ടനിലെ മത്സ്യബന്ധന തൊഴിലാളികളുടെ വയറ്റത്തടിച്ച് കൊണ്ട് ഫ്രഞ്ച് സമ്മര്‍ദത്തിന് വഴങ്ങി 2038 വരെ ഇയു ട്രോളറുകള്‍ക്ക് പ്രവേശനം അനുവദിക്കാനും സ്റ്റാര്‍മര്‍ തയ്യാറായി. ഇമിഗ്രേഷന്‍ കുറയ്ക്കുമെന്ന പ്രഖ്യാപനങ്ങള്‍ നടത്തിയ ശേഷം 80 മില്ല്യണ്‍ യുവ യൂറോപ്യന്‍മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും, ജീവിക്കാനും, താല്‍ക്കാലിക ജോലി ചെയ്യാനും കരാര്‍ വഴിയൊരുക്കും. 80 മില്ല്യണ്‍ പേര്‍ക്ക് ഇതുവഴി പ്രവേശനം സിദ്ധിക്കുമെന്നതാണ് അവസ്ഥ.
അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരം ലഭിച്ചാല്‍ കരാര്‍ റദ്ദാക്കുമെന്ന് കെമി ബാഡെനോകും, നിഗല്‍ ഫരാഗും പ്രഖ്യാപിച്ചു. എന്നാല്‍ കരാറിന്റെ ഭാഗമായി മത്സ്യബന്ധന അനുമതി റദ്ദാക്കിയാല്‍ ബ്രിട്ടീഷ് കയറ്റുമതിക്ക് വന്‍ തീരുവ ഈടാക്കാനുള്ള നിബന്ധനയും ഉള്‍പ്പെടുത്തിയാണ് സ്റ്റാര്‍മര്‍ 'ചതി' പൂര്‍ണ്ണമാക്കിയത്.
കീര്‍ സ്റ്റാര്‍മറുടെ പ്രവൃത്തിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് മുന്‍ പ്രധാനമന്ത്രിയും, ബ്രക്‌സിറ്റിന് നേതൃത്വം നല്‍കുകയും ചെയ്ത ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചത്. ഏകപക്ഷീയമായ കരാറില്‍ ഒപ്പുവെയ്ക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്രക്‌സിറ്റില്‍ തിരിച്ചുപോക്കില്ലെന്ന മുന്‍ വാഗ്ദാനം വിഴുങ്ങിയാണ് സ്റ്റാര്‍മര്‍ രാജ്യത്തെ വില്‍ക്കുന്നതെന്ന് മുന്‍ ടോറി നേതാവ് ആരോപിച്ചു.