സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചതിന്റെ ഫലമായി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ജലക്ഷാമം രൂക്ഷം. വേനല്‍ക്കാല കൃഷി നടത്താനാവാത്തതിനാല്‍ കര്‍ഷകരും പ്രതിസന്ധിയിലാണ്. കടുത്ത വേനലില്‍ സിന്ധു, ഝലം, ചിനാബ് നദികളില്‍നിന്നുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞതിനൊപ്പം ഇന്ത്യയില്‍നിന്ന് ഉത്ഭവിക്കുന്ന നദികളില്‍ നിന്നുള്ള വെള്ളവും കൂടി ഇല്ലാതായതോടെ വലയുകയാണ് ജനം. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നാണ് സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചത്.
പാകിസ്താന്‍ സര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2024 ജൂണ്‍ 2-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2025 ജൂണ്‍- 2 വരെ ജലലഭ്യത 10.3 ശതമാനം കുറഞ്ഞു എന്നാണ് വ്യക്തമാകുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിക്കാന്‍ ഇനിയും നാല് ആഴ്ചകള്‍ ശേഷിക്കുന്നതിനാല്‍ വരും ആഴ്ചകളില്‍ സ്ഥിതി കൂടുതല്‍ വഷളായേക്കാമെന്നാണ് വിലയിരുത്തല്‍.
ചെനാബ് നദിയിലെ പ്രതിസന്ധി കണക്കിലെടുത്ത്, ജലസംഭരണികളില്‍ നിന്നുള്ള വെള്ളം വിവേകപൂര്‍വ്വം ഉപയോഗിക്കാന്‍ ഡാം അധികാരികളെയും ജലസേചന വിതരണ നിരീക്ഷണ ഏജന്‍സികളെയും നിര്‍ദേശിച്ചിട്ടുണ്ട്. ഏഷ്യയിലെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഏക അതിര്‍ത്തി കടന്നുള്ള ജല പങ്കിടല്‍ കരാറാണ് സിന്ധു നദീജല കരാര്‍. 1960 സെപ്റ്റംബര്‍ 19-നാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ സിന്ധു നദീജല കരാര്‍ ഒപ്പുവെയ്ക്കുന്നത്. 64 വര്‍ഷം പഴക്കമുള്ള ഈ കരാര്‍ കറാച്ചിയില്‍ വെച്ചാണ് ഒപ്പിടുന്നത്. നീണ്ട ഒമ്പത് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറിലേക്ക് ഇരു രാജ്യങ്ങളും കടന്നത്.
2001-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, 2019-ലെ പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ നേരിട്ടിട്ടും ഇന്ത്യ ഈ കരാറില്‍ നിന്ന് പിന്മാറിയിരുന്നില്ല. എന്നാല്‍ പഹല്‍ഗാം സംഭവത്തിന് പിന്നാലെ ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കുകയായിരുന്നു.