CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 6 Minutes 45 Seconds Ago
Breaking Now

ഹണിമൂണിനിടെ കാണാതായി; വ്യവസായിയുടെ മൃതദേഹം കണ്ടെത്തി, ഭാര്യയ്ക്കായി തെരച്ചില്‍

മൃതദേഹം രാജ രഘുവംശിയുടേതാണെന്ന് സഹോദരന്‍ വിപിന്‍ രഘുവംശി തിരിച്ചറിഞ്ഞു

മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയി കാണാതായ ദമ്പതികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇന്‍ഡോര്‍ സ്വദേശി രാജാ രഘുവംശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഭാര്യ സോനത്തിനായുള്ള തെരച്ചില്‍ തുടരുകയാണ്. മെയ് 23നാണ് ചിറാപുഞ്ചിയില്‍ വച്ച് ഇരുവരെയും കാണാതായത്.

മൃതദേഹം രാജ രഘുവംശിയുടേതാണെന്ന് സഹോദരന്‍ വിപിന്‍ രഘുവംശി തിരിച്ചറിഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. സോനത്തെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ഇന്‍ഡോര്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജേഷ് കുമാര്‍ ത്രിപാഠി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

30 കാരനായ രാജ രഘുവംശി വ്യവസായിയാണ്. മെയ് 11 ന് വിവാഹിതരായ രാജവും സോനവും മെയ് 20 നാണ് ഗുവാഹത്തിയിലേക്ക് പോയതെന്ന് ബന്ധുക്കള്‍  പറഞ്ഞു. മെയ് 23ന് ചിറാപുഞ്ചിയില്‍ എത്തിയപ്പോള്‍ ദമ്പതികള്‍ വീട്ടില്‍ വിളിച്ച് സംസാരിച്ചിരുന്നു. പിന്നീട് ഒരു വിവരവും ഇല്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ദമ്പതികളെ തട്ടിക്കൊണ്ടുപോയതാവാമെന്ന സംശയം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. പ്രദേശത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്കും പങ്കുണ്ടാവാമെന്ന സംശയവും കുടുംബം പങ്കുവച്ചു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന വ്യക്തമായ സൂചനകള്‍ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.

സൊഹ്‌റ റിമ്മിലെ ഒസാര മലനിരകള്‍ക്ക് സമീപത്തായി ദമ്പതികള്‍ വാടകയ്ക്ക് എടുത്ത സ്‌കൂട്ടര്‍ കണ്ടെത്തിയിട്ടുണ്ട്. അപകടകരമായ ചെങ്കുത്തായ ഗര്‍ത്തങ്ങളും ഘോരവനങ്ങളുമുള്ള പ്രദേശമായതിനാല്‍ തെരച്ചില്‍ ദുഷ്‌കരമാണ്. ദമ്പതികളെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കുടുംബം അറിയിച്ചിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാംഗ്മയുമായി സംസാരിച്ച് ദമ്പതികളെ കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.