യുകെയില്‍ കുടിയേറ്റക്കാര്‍ക്ക് എതിരായ വികാരം പല ഭാഗത്തും ആളിക്കത്തുകയാണ്. ഇതിനൊരു അവസാനമില്ലെന്ന അവസ്ഥയിലേക്ക് എത്തുന്നതിനിടെയാണ് യുകെയുടെ ഫിനാന്‍ഷ്യല്‍ വാച്ച്‌ഡോഗ് കുടിയേറ്റക്കാര്‍ക്ക് 'പാര' പണിയുന്ന റിപ്പോര്‍ട്ടുമായി രംഗത്ത് വരുന്നത്.
ഇമിഗ്രേഷന്‍ യുകെയുടെ പബ്ലിക് സര്‍വ്വീസുകളെ താങ്ങാന്‍ കഴിയാത്ത സമ്മര്‍ദത്തിലേക്ക് തള്ളിവിടുകയാണെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ചൂണ്ടിക്കാണിച്ചു. വിദേശ ജോലിക്കാരെ ആശ്രയിക്കുന്ന രീതി ശാശ്വതമല്ലെന്ന് ഇക്കണോമിസ്റ്റ് ഡേവിഡ് മൈല്‍സ് പറയുന്നു.
സ്വദേശത്തെ തൊഴിലില്ലായ്മയില്‍ കൂടുതല്‍ ശ്രദ്ധിക്കാനും, കൂട്ട കുടിയേറ്റത്തെ ആശ്രയിക്കുന്നത് ഒഴിവാക്കാനുമാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ലേബര്‍ ഗവണ്‍മെന്റിനെ ഉപദേശിക്കുന്നത്. 'തൊഴില്‍ പ്രായത്തിലുള്ള ആളുകള്‍ ഇമിഗ്രേഷന്‍ വഴി എത്തുമ്പോള്‍ ജനസംഖ്യ വര്‍ദ്ധിക്കുന്നു. എന്നാല്‍ ഇതിനൊരു പ്രത്യാഘാതമുണ്ട്', മൈല്‍സ് കുറിച്ചു.
കുടിയേറ്റക്കാര്‍ സ്‌കൂളും, ആശുപത്രിയും, മറ്റ് സേവനങ്ങളും ഉപയോഗിക്കുകയും, പിന്നീട് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകുകയും ചെയ്യുമെന്നാണ് ഒബിആര്‍ ചൂണ്ടിക്കാണിക്കുന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം സ്വദേശികളായ ബ്രിട്ടീഷുകാര്‍ ജോലിക്ക് പോകുന്നത് കുറച്ചതായും മൈല്‍ഡ് പറയുന്നു.
എന്നാല്‍ മുന്‍ ഗവണ്‍മെന്റ് വില കുറഞ്ഞ വിദേശ ജോലിക്കാരെ എത്തിച്ചതാണ് നെറ്റ് മൈഗ്രേഷന്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കിയതെന്നാണ് ട്രഷറി വക്താവിന്റെ പ്രതികരണം. ബ്രിട്ടനില്‍ എട്ടിലൊന്ന് യുവാക്കളും വിദ്യാഭ്യാസവും, ജോലിയും, പരിശീലനവും ഇല്ലാതെ ഇരിക്കുമ്പോഴാണ് വിദേശ ജോലിക്കാരെ കുത്തിനിറച്ചത്. ഈ അവസ്ഥ തിരിക്കാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുകയാണ്, വക്താവ് വിശദീകരിച്ചു.
കുറഞ്ഞ വരുമാനക്കാരായ കുടിയേറ്റക്കാര്‍ പെന്‍ഷന്‍ പ്രായം എത്തുമ്പോള്‍ നികുതിദായകര്‍ക്ക് 150,000 പൗണ്ട് വീതം ചെലവ് വരുന്നുവെന്നാണ് ഒബിആര്‍ കണക്ക്.