CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 56 Minutes 34 Seconds Ago
Breaking Now

ഗാസ സമാധാനത്തിലേക്ക്, വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം; ട്രംപിനെ അഭിനന്ദിച്ച് മോദി

സമാധാന കരാറിന്റെ ഭാഗമായി ഇസ്രയേല്‍ സൈന്യം ഗാസയുടെ ചിലഭാഗങ്ങളില്‍ നിന്ന് പിന്മാറും.

വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം ഇസ്രയേല്‍ മന്ത്രിസഭയും അംഗീകരിച്ചതോടെ ഗാസയില്‍ സമാധാനം തിരികെ വരുന്നു. 24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരും. 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ കൈ മാറുന്ന നടപടികളും തുടങ്ങും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബന്ദികളെ മോചിപ്പിക്കാനാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും അറിയിച്ചു.

സമാധാന കരാറിന്റെ ഭാഗമായി ഇസ്രയേല്‍ സൈന്യം ഗാസയുടെ ചിലഭാഗങ്ങളില്‍ നിന്ന് പിന്മാറും. ഗാസയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകള്‍ക്കും പ്രവേശിക്കാന്‍ അനുമതി ലഭിക്കും. ഇരുപക്ഷവും തമ്മിലുള്ള കരാര്‍ ഒപ്പിടുന്നതിന് സാക്ഷിയാകാന്‍ ട്രംപും ഈജിപ്തിലേക്ക് എത്തിയേക്കും. ഇസ്രയേല്‍ മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും മരുമകന്‍ ജാരെഡ് കുഷ്‌നറും ഇസ്രയേലില്‍ എത്തിയിരുന്നു. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഇരുവരും നെതന്യാഹുവിനൊപ്പം മാധ്യമങ്ങളെ കാണുകയും ചെയ്തു.

ഗാസ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമാക്കാനായതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അഭിനന്ദന പ്രവാഹമാണ്. ലോക രാജ്യങ്ങളിലെ നേതാക്കള്‍ ഫോണിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ട്രംപിനെ അഭിനന്ദിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ചാണ് ട്രംപിനെ അഭിനന്ദിച്ചത്. ഗാസ സമാധാന പദ്ധതി ചരിത്രപരം എന്നാണ് മോദി വിശേഷിപ്പിച്ചത്. ഗാസ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമായതില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അഭിനന്ദിച്ചതായി മോദി അറിയിച്ചു.

അതേസമയം, ഗാസ സമാധാന കരാറിന്റെ പേരില്‍ ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന ആവശ്യവുമായി നെതന്യാഹു രംഗത്തെത്തിയത് ശ്രദ്ധേയമായി. ട്രംപിന്റെ ചിത്രമടക്കം പങ്കുവെച്ചുകൊണ്ടാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യം മുന്നോട്ട് വെച്ചത്. സമാധാന നൊബേലിന് ട്രംപ് തികച്ചും അര്‍ഹനാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സില്‍ കുറിച്ചത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.