സ്തന സൗന്ദര്യത്തിനായി ശസ്ത്രക്രിയ ചെയ്ത സ്ത്രീകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഉത്തരകൊറിയ. സ്തന ഇംപ്ലാന്റുകള്‍ മുതലാളിത്തത്തിന്റെ ഭാഗമാണെന്നും സോഷ്യലിസത്തിന് എതിരാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കുറ്റക്കാരാണെന്ന് തെളിയുന്ന സ്ത്രീകള്‍ മാത്രമല്ല, ശസ്ത്രക്രിയ ചെയ്തു നല്‍കിയ ഡോക്ടര്‍മാരും നടപടി നേരിടേണ്ടി വരും.
ശരീരത്തില്‍ മാറ്റങ്ങള്‍ പ്രകടമായ സ്ത്രീകളെ കണ്ടെത്തി പരിശോധന നടത്തുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര കൊറിയയില്‍ സൗന്ദര്യവര്‍ധനവിനായുള്ള ശസ്ത്രക്രിയകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം നടപടിക്രമങ്ങളെല്ലാം സോഷ്യലിസ്റ്റ് വിരുദ്ധ പ്രവൃത്തികളായിട്ടാണ് ഭരണകൂടം മുദ്രകുത്തിയിട്ടുള്ളത്.
നിയമവിരുദ്ധമായി ശസ്ത്രക്രിയകള്‍ നടത്തിയ ഒരു ഡോക്ടറും 20 വയസ്സിനടുത്തുള്ള രണ്ട് സ്ത്രീകളും സരിവോണ്‍ കള്‍ച്ചറല്‍ ഹാളില്‍ പരസ്യ വിചാരണ നേരിട്ടതോടെയാണ് പുതിയ കര്‍ശന നടപടികള്‍ പുറത്തുവന്നത്. ശസ്ത്രക്രിയകള്‍ നടത്തിയ ഡോക്ടര്‍ക്ക് മതിയായ വൈദ്യപരിചയമില്ലെന്നും മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കാത്ത ആളാണെന്നും റിപ്പോര്‍ട്ടുണ്ട്.
'ശരീര സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍' വേണ്ടിയാണ് ശസ്ത്രക്രിയ ചെയ്തതെന്ന് സ്ത്രീകള്‍ സമ്മതിച്ചെങ്കിലും, അവരെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്ക് ഭീഷണിയായിട്ടാണ് ഭരണകൂടം വിശേഷിപ്പിച്ചത്.
സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ക്ക് വിധേയരായ യുവതികള്‍ സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്ക് തന്നെ ഭീഷണിയാണെന്ന് വിചാരണയ്ക്കിടെ പ്രോസിക്യൂട്ടര്‍മാര്‍ ശക്തമായി ചൂണ്ടിക്കാട്ടി. കിം ജോങ് ഉന്നിന്റെ കീഴില്‍ ഉത്തരകൊറിയയില്‍ കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്.