CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 47 Minutes 18 Seconds Ago
Breaking Now

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ അതീവ ഗുരുതരാവസ്ഥയില്‍; ആരോഗ്യം വീണ്ടെടുക്കാന്‍ പ്രാര്‍ഥിക്കുന്നതായി മോദി

ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചതാണ് ഖാലിദ സിയയുടെ ആരോഗ്യനില മോശമാകാന്‍ കാരണം.

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവുമായ ഖാലിദ സിയയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്.  ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചതാണ് ഖാലിദ സിയയുടെ ആരോഗ്യനില മോശമാകാന്‍ കാരണം.ഇതേതുടര്‍ന്ന് മുന്‍ പ്രധാനമന്ത്രിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

നവംബര്‍ 23നാണ് ഖാലിദ സിയയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഹൃദയത്തെയും ശ്വാസകോശത്തെയും അസുഖം കാര്യമായി ബാധിച്ചുതുടങ്ങിയതിന് പിന്നാലെയായിരുന്നു മാറ്റിയത്. ആശുപത്രിയില്‍ വെച്ച് ആരോഗ്യാവസ്ഥ വീണ്ടും മോശമായി. വിദേശത്തുനിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വലിയ മെഡിക്കല്‍ സംഘമാണ് ഖാലിദ സിയയെ ചികിത്സിക്കുന്നത്. മരുന്നുകളോട് സിയ കാര്യമായി പ്രതികരിക്കുന്നില്ലെന്നും ഇനി വേണ്ടത് പ്രാര്‍ത്ഥനകള്‍ മാത്രമാണ് എന്നും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി വക്താക്കള്‍ വ്യക്തമാക്കി.

ആരോഗ്യനിലയില്‍ എന്തെങ്കിലും പുരോഗതി ശ്രദ്ധയില്‍പ്പെട്ടാല്‍ ഖാലിദയെ വിദേശത്തേക്ക് കൊണ്ടുപോയി ചികിത്സ നല്‍കാനും പദ്ധതിയുണ്ട്. ഇതിനായി എയര്‍ ആംബുലന്‍സ് അടക്കം സജ്ജമാക്കിയിട്ടുണ്ട്. നേരത്തെ ഖാലിദയുടെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും എല്ലാ പിന്തുണയും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നുമാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നിലവിലെ അധ്യക്ഷ കൂടിയായ ഖാലിദ സിയ. മൂന്ന് തവണയാണ് ഖാലിദ പ്രധാനമന്ത്രിയായത്. 2018ല്‍ ഖാലിദ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ചികിത്സയ്ക്കായി പുറത്തുപോകുന്നതിനും വിലക്കുണ്ടായിരുന്നു.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.