
















അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകളില്‍ പങ്കെടുത്ത ഇറാന്‍ പ്രതിനിധി സംഘത്തിനെതിരെ രാജ്യത്തിനകത്ത് യാഥാസ്ഥിതിക വിഭാഗങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും രൂക്ഷവിമര്‍ശനം. ചര്‍ച്ചാ സംഘത്തിന്റെ യാത്ര മുടങ്ങാനായി വിമാനത്താവളം അടഞ്ഞുകിടന്നിരുന്നെങ്കില്‍ എന്ന് തങ്ങള്‍ ആഗ്രഹിച്ചുപോയെന്ന ഔദ്യോഗിക റേഡിയോ ആന്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്കായ ഐ ആര്‍ ഐ ബിയടക്കം കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
വിമര്‍ശനം ശക്തമായതോടെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖേര്‍ ഖാലിബാഫ് രംഗത്തെത്തി. അമേരിക്കയുമായുള്ള ഈ ചര്‍ച്ച നടന്നിരുന്നില്ല എങ്കില്‍ ലെബനനില്‍ ഇതിനകം കൂടുതല്‍ മുസ്ലിം രക്തം വീഴുമായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണവും ഭരണപരമായ കാര്യങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ഇറാന്‍ തന്നെ കൈകാര്യം ചെയ്യുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ ഇറാന് നേട്ടമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.