
















ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ കലോല്‍ താലൂക്കില്‍ 20 വയസ്സുള്ള കോളജ് വിദ്യാര്‍ത്ഥിയെ ദമ്പതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. വിവാഹിതയായ യുവതിയെ കുളിക്കുന്നതിനിടെ രഹസ്യമായി വീഡിയോ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്തതും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
മരിച്ച ഹാര്‍ദിക് പ്രതികളായ ദമ്പതികളുടെ വീടിന് സമീപത്താണ് താമസിച്ചിരുന്നത്.രണ്ട് മാസം മുന്‍പ് യുവതി കുളിക്കുന്ന ദൃശ്യം ഇയാള്‍ രഹസ്യമായി പകര്‍ത്തിയെന്നും, അത് പുറത്തുവിടുമെന്ന ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. കുടുംബത്തിന്റെ മാനക്കേട് ഭയന്ന് യുവതി ഇയാളുടെ സമ്മര്‍ദത്തിന് വഴങ്ങിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
പിന്നീട് ഭാര്യ ഹാര്‍ദിക്കുമായി ഫോണില്‍ സംസാരിക്കുന്നത് കണ്ട ഭര്‍ത്താവ് ചോദ്യം ചെയ്തപ്പോഴാണ് ബ്ലാക്ക്‌മെയിലിനെക്കുറിച്ചുള്ള വിവരം അറിയുന്നത്.
സംഭവദിവസമായ ജൂലൈ 11-ന് യുവതി ഹാര്‍ദിക്കിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഭര്‍ത്താവ് ജോലിക്ക് പോയതായി നടിച്ച് വീട്ടില്‍ നിന്ന് പുറത്തുപോയെങ്കിലും പിന്നീട് രഹസ്യമായി തിരിച്ചെത്തി. വീട്ടിലെത്തിയ ഹാര്‍ദിക് യുവതിയുമായി സംസാരിക്കുന്നതിനിടെ ഭര്‍ത്താവ് ഇയാളെ ആക്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്.പ്രതിയുടെ മൊഴിപ്രകാരം, ഭര്‍ത്താവ് ഹാര്‍ദിക്കിനെ കീഴ്‌പ്പെടുത്തി കഴുത്തില്‍ സ്‌കാര്‍ഫ് മുറുക്കി ശ്വാസംമുട്ടിച്ചപ്പോള്‍ ഭാര്യ കൈകള്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഫാനിന്റെ വൈര്‍ ഉപയോഗിച്ചും കഴുത്ത് മുറുക്കിയതായി അന്വേഷണത്തില്‍ പറയുന്നു. മരണശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ് മോട്ടോര്‍സൈക്കിളില്‍ കൊണ്ടുപോയി ഉപേക്ഷിക്കാന്‍ ശ്രമിച്ചെന്നും പോലീസ് അറിയിച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിച്ചതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഹാര്‍ദിക്കിന്റെ മൊബൈല്‍ ഫോണ്‍ തകര്‍ത്തു റോഡരികില്‍ ഉപേക്ഷിച്ചതായും പോലീസ് പറഞ്ഞു. ഫോണ്‍ കണ്ടെത്തുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഉപയോഗിച്ചെന്ന് പറയുന്ന വീഡിയോ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും, അത് യുവതിയോ ഭര്‍ത്താവോ നേരില്‍ കണ്ടിട്ടില്ലെന്നും പോലീസ് അറിയിച്ചു. കേസില്‍ ദമ്പതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.