ബ്രിട്ടിഷ് പാര്‍ലമെന്റിലെ ജീവനക്കാരില്‍ അഞ്ചില്‍ ഒരാളെന്ന കണക്കില്‍ ലൈംഗിക പീഡനത്തിന് ഇരയാവുകയോ 'മോശം അനുഭവം' ഏറ്റുവാങ്ങേണ്ടി വരികയോ ചെയ്തിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. ഇവരില്‍ കൂടുതലും സ്ത്രീകളാണ്. ഏതാനും മാസം മുന്‍പു ബ്രിട്ടനെ പിടിച്ചുകുലുക്കിയ ലൈംഗികപീഡന ആരോപണങ്ങളെത്തുടര്‍ന്നു രൂപീകരിച്ച കമ്മിഷന്റെ സര്‍വേ റിപ്പോര്‍ട്ടിലാണു ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. ലൈംഗികാരോപണങ്ങളെ കൈകാര്യം ചെയ്യുന്ന കാര്യത്തിലും നടപടിയെടുക്കുന്നതിലും പുതിയ സംവിധാനം വരണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
ലൈംഗികവിവാദത്തില്‍പ്പെട്ട് ഇക്കഴിഞ്ഞ നവംബറില്‍ കണ്‍സര്‍വേറ്റിവ് എംപി ചാര്‍ലി എല്‍ഫിക്കിനും ബ്രിട്ടിഷ് പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാലനും രാജിവച്ചിരുന്നു. തുടര്‍ന്നാണു പ്രധാനമന്ത്രി തെരേസ മേയുടെ നിര്‍ദേശ പ്രകാരം കമ്മിഷനെ നിയോഗിച്ചത്. മേലധികാരെ ചോദ്യം ചെയ്യാനോ അവര്‍ക്കെതിരെ പരാതി പറയാനോ നിലവില്‍ പര്യാപ്തമായ സംവിധാനങ്ങളില്ല. ഇതിനു മാറ്റമുണ്ടാകണം. ജീവനക്കാരെ പീഡനങ്ങള്‍ക്കു വിധേയരാക്കുന്ന മേലധികാരികള്‍ക്കു നല്‍കേണ്ട ശിക്ഷയുടെ കാഠിന്യത്തെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സര്‍വേയില്‍ പങ്കെടുത്ത 1377 പേരില്‍ 39 ശതമാനവും ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമത്തിനോ അപമാനിക്കലിനോ കഴിഞ്ഞ വര്‍ഷം വിധേയരായിട്ടുണ്ടെന്നു സമ്മതിച്ചു. ലൈംഗികാതിക്രമത്തിനു സാക്ഷികളായത് 19 ശതമാനം. മോശം അനുഭവം പങ്കുവച്ചവരില്‍ കൂടുതലും സ്ത്രീകളാണ്, അതും പുരുഷന്മാരേക്കാള്‍ രണ്ടിരട്ടിയിലേറെ.
ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരെ സ്ത്രീകളും പുരുഷന്മാരും പീഡന പരാതികളുമായി രംഗത്തെത്തിയതോടെയാണു പ്രശ്‌നം സര്‍ക്കാര്‍ ഏറ്റെടുത്തത്. 2010ല്‍ വനിതാ സെക്രട്ടറിയോടു ലൈംഗിക വിനോദത്തിനുള്ള കളിപ്പാട്ടം വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ മന്ത്രി മാര്‍ക്ക് ഗാര്‍ണിയര്‍ക്ക് ഉള്‍പ്പെടെ അന്വേഷണം നേരിടേണ്ടി വന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം തെറിച്ചു.