കൊവിഡ് 19 ആഞ്ഞടിച്ചപ്പോള്‍ എന്‍എച്ച്എസിന്റെ മുന്നണി പോരാളികളായി നിലയുറപ്പിച്ചത് നഴ്‌സുമാരാണ്. യുദ്ധമുഖത്ത് നിന്ന് പോരാടുന്ന വിധത്തില്‍ നഴ്‌സുമാര്‍ സ്വന്തം ജീവന്‍ പണയം വെച്ചാണ് രംഗത്തിറങ്ങേണ്ടി വന്നത്. പല ഭാഗത്തും ആവശ്യത്തിന് പിപിഇ കിറ്റുകള്‍ പോലും ലഭിക്കാതെ വന്നതോടെ മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് കിറ്റുകള്‍ രൂപമാറ്റം വരുത്തി വരെ ചിലര്‍ അണിയാന്‍ നിര്‍ബന്ധിതരായിരുന്നു.
എന്നാല്‍ ഇത്തരം നിരവധി വീഴ്ചകള്‍ക്കിടയില്‍ ചില എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് മരണത്തെ മുഖാമുഖം കാണേണ്ടതായി വന്നു. ഇത്തരത്തില്‍ പര്യാപ്തമായ പിപിഇ കിറ്റുകള്‍ നല്‍കാന്‍ പരാജയപ്പെട്ട് എന്‍എച്ച്എസ് കാണിച്ച അവഗണന മൂലം കൊവിഡ്-19 പിടിപെട്ട് മരണത്തെ നേരിട്ട നഴ്‌സാണ് നഷ്ടപരിഹാരം തേടി കോടതിയെ സമീപിപ്പിച്ചിരിക്കുന്നത്.
42-കാരിയായ നഴ്‌സ് റെബേക്ക ഫിര്‍ത്താണ് 21 ദിവസം അത്യാഹിത വിഭാഗത്തില്‍ കഴിയേണ്ടി വന്നത്. ഒരു മാസത്തോളം വെന്റിലേറ്ററിന്റെ സഹായവും ആവശ്യമായി വന്നു. ഇതിനിടെ മൂന്ന് തവണ കാര്‍ഡിയാക് അറസ്റ്റും, സെപ്‌സിസും, പല തവണ അവയവയങ്ങള്‍ തകരാറിലാകുകയും ചെയ്തു. കൊറോണാവൈറസ് പിടിപെട്ടതിന്റെ ഫലമായിരുന്നു ഈ പ്രത്യാഘാതങ്ങള്‍.
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യുമ്പോഴേക്കും വീല്‍ചെയറിലായി റെബേക്കയുടെ യാത്ര. ഇപ്പോള്‍ മിഡ് യോര്‍ക്ക്ഷയര്‍ ടീച്ചിംഗ് എന്‍എച്ച്എസ് ട്രസ്റ്റില്‍ നിന്നും ഫിര്‍ത്ത് നഷ്ടപരിഹാരം തേടുകയാണ്. 2020 മാര്‍ച്ചില്‍ ഡ്യൂസ്ബറി & ഡിസ്ട്രിക്ട് ഹോസ്പിറ്റലിലെ രോഗികളില്‍ നിന്നുമാണ് വൈറസ് പിടിപെട്ടതെന്നാണ് ഇവരുടെ വാദം. സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവസരവും, പിപിഇയും നല്‍കാതെ വെറും പേപ്പര്‍ മാസ്‌ക് മാത്രം നല്‍കി ജോലി ചെയ്യിച്ചത് ട്രസ്റ്റിന്റെ അവഗണനയാണെന്ന് ഇവര്‍ ആരോപിക്കുന്നു.
ഹൈക്കോടതിയിലാണ് ഫിര്‍ത്ത് തന്റെ കേസ് സമര്‍പ്പിച്ചിരിക്കുന്നത്. ലോംഗ് കൊവിഡ് ബാധിച്ച 70 ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.