പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വര്‍ദ്ധനവിന് കോപ്പുകൂട്ടുകയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. എന്നാല്‍ ഇതുവഴി ജോലികള്‍ കൂട്ടിയിട്ട് കത്തിക്കുന്ന അവസ്ഥ ബ്രിട്ടനെ മൂടുമെന്നാണ് ബിസിനസ്സുകള്‍ക്കും, എംപിമാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
നികുതികള്‍ വര്‍ദ്ധിപ്പിച്ചും, ചെലവുചുരുക്കിയും 40 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താനാണ് ചാന്‍സലറുടെ പദ്ധതി. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് കൂടുതല്‍ ഇന്‍കംടാക്‌സും, എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനും, ഇന്‍ഹെറിറ്റന്‍സ് ടാക്‌സും, ഫ്യൂവല്‍ ഡ്യൂട്ടിയും നല്‍കേണ്ടി വരിക.
എന്നാല്‍ മുന്‍പ് പറഞ്ഞതെല്ലാം മുക്കി റീവ്‌സ് കത്തിക്ക് മൂര്‍ച്ച കൂട്ടുന്നതായി വ്യക്തമായതോടെ ബിസിനസ്സ് മേധാവികളും, ഇക്കണോമിസ്റ്റുകളും, ടോറി എംപിമാരും രൂക്ഷവിമര്‍ശനവുമായി രംഗത്ത് വരികയാണ്. ഇത് തൊഴില്‍ നഷ്ടത്തിനും, വേതനം കുറയാനും, ഉയര്‍ന്ന വിലകള്‍ക്കും ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.
എന്‍ഐസി വര്‍ദ്ധന മൂലം ശമ്പളം കുറയാനും, വിലക്കയറ്റം നേരിടാനും സാധ്യതയുണ്ടെന്ന് ഗവണ്‍മെന്റിന്റെ സ്വന്തം സാമ്പത്തിക നിരീക്ഷകരായ ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി വ്യക്തമാക്കും. ഇന്‍കംടാക്‌സ് പരിധി മരവിപ്പിച്ച് നിര്‍ത്തുന്നത് ജോലിക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്നായിരുന്നു റേച്ചല്‍ റീവ്‌സ് മുന്‍പ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
റീവ്‌സ് വെറും അവസരവാദിയാണെന്ന് ടോറി നേതൃസ്ഥാനാര്‍ത്ഥി റോബര്‍ട്ട് ജെന്റിക്ക് ആരോപിച്ചു. വിവിധ വകുപ്പുകള്‍ നാമമാത്രമാണ് ഫണ്ടാണ് ബജറ്റില്‍ അനുവദിക്കുകയെന്നും വ്യക്തമായിട്ടുണ്ട്. നികുതി വര്‍ദ്ധനവുകള്‍ ബിസിനസ്സുകള്‍ക്ക് മേലുള്ള ഭാരം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഇത് ജോലിക്കാരുടെ ശമ്പളത്തെയും, അവസരങ്ങളെയും നേരിട്ട് ബാധിക്കും.