ബ്രിട്ടനിലെ സ്‌കൂളുകളില്‍ ആസ്‌ബെറ്റോസുമായി നേരിട്ട് ബന്ധത്തില്‍ വന്നതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ മരണപ്പെടുമെന്ന് സ്‌ഫോടനാത്മകമായ റിപ്പോര്‍ട്ട്. ദിവസേന 'അദൃശ്യ കൊലയാളിയുമായി' ഇടപഴകിയതോടെയാണ് വിദ്യാര്‍ത്ഥികളുടെയും, അധ്യാപകരുടെയും മരണങ്ങളുടെ 'സുനാമി' സൃഷ്ടിക്കപ്പെടുമെന്ന് മുന്നറിയിപ്പ് വരുന്നത്.
സ്‌കൂളുകള്‍ക്ക് പുറമെ ആശുപത്രികളിലും ആസ്‌ബെറ്റോസ് കെട്ടിടങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. ഏകദേശം 21,000 സ്‌കൂളുകളുടെ മേല്‍ക്കൂര ആസ്‌ബെറ്റോസ് നിര്‍മ്മിതമാണെന്നാണ് കണക്ക്. 1980-കള്‍ മുതല്‍ ചുരുങ്ങിയത് 1400 അധ്യാപകരും, സപ്പോര്‍ട്ട് സ്റ്റാഫും മെസോതെലിയോമ എന്ന കടുപ്പമേറിയ ക്യാന്‍സര്‍ ബാധിച്ച് മരിച്ചതായാണ് കണക്ക്. ഇതേ കാലയളവില്‍ 12,600 വിദ്യാര്‍ത്ഥികളും ഈ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു.
ആസ്‌ബെറ്റോസ് ഫൈബറുകള്‍ ശ്വസിക്കുന്നത് മൂലം രൂപപ്പെടുന്ന മാരകമായ ക്യാന്‍സറാണ് മെസോതെലിയോമ. എന്നാല്‍ അടുത്ത 20 മുതല്‍ 60 വരെ വര്‍ഷങ്ങളില്‍ ഈ അപകടം പതിന്മടങ്ങ് വര്‍ദ്ധിക്കുമെന്നാണ് പ്രവചനം. ബ്രിട്ടനിലെ തകര്‍ച്ചയുടെ വക്കത്തുള്ള പല സ്‌കൂളുകളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളും, അധ്യാപകരും ഈ വര്‍ദ്ധിച്ച അപകടത്തെ അഭിമുഖീകരിക്കുന്നതാണ് ഇതിന് കാരണം.
മേധാവികള്‍, അധ്യാപകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിങ്ങനെ എട്ട് യൂണിയനുകളെ പ്രതിനിധീകരിച്ചുള്ള അന്വേഷണത്തിന് ശേഷമാണ് ജോയിന്റ് യൂണിയന്‍ ആസ്‌ബെറ്റോസ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 1990-കളുടെ മധ്യത്തില്‍ സ്‌കൂളുകളിലെ ആസ്‌ബെറ്റോസ് ദുരിതം നേരിട്ട ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും, ജീവനക്കാരും മെസോതെലോമിയ ക്യാന്‍സര്‍ ബാധിച്ച് മരിക്കുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.