വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ലബനനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. ബെകാ വാലിയിലും ലബനാന്റെ സിറിയന്‍ അതിര്‍ത്തിയിലുമാണ് ഇസ്രയേല്‍ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടത്. അതേസമയം, ഹിസ്ബുള്ളയുടെ ഭൂഗര്‍ഭ ആയുധ ശേഖരങ്ങളും നിര്‍മാണ ഫാക്ടറികളുമാണ് ആക്രമിച്ചതെന്നാണ് ഇസ്രയേല്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍, ഇക്കാര്യങ്ങള്‍ വ്യാജമാണെന്നും ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ലബനാന്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രായേല്‍ സേനയെ ലബനാനില്‍നിന്ന് പിന്‍വലിക്കാനുള്ള സമയപരിധി നീട്ടിനല്‍കിയതിനെതുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. വ്യോമാക്രമണത്തെ അപലപിച്ച ഹിസ്ബുള്ള നേതാവ് ഇബ്രാഹിം മുസാവി രംഗത്തെത്തി, ഇസ്രായേലിന്റെത് വെടിനിര്‍ത്തല്‍ കരാറിന്റെ അപകടകരമായ ലംഘനവും വ്യക്തമായ അധിനിവേശവുമാണ്. ഇസ്രായേലിന്റെ തുടര്‍ച്ചയായ ആക്രമണം ലബനാന്‍ തടയണമെന്നും അദേഹം ആവശ്യപ്പെട്ടു.
ഇസ്രയേലിസേന തെക്കന്‍ ലബനനില്‍നിന്നു പിന്മാറില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ രംഗത്തെത്തിയിരുന്നു. ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ നിര്‍ദേശിച്ച നിബന്ധനകളില്‍ നിന്നും പിന്മാറ്റം ഉണ്ടാവുകയാണെന്ന് കാട്ടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.
നവംബര്‍ 27ലെ വെടിനിര്‍ത്തല്‍ ധാരണ പ്രകാരം 60 ദിവസത്തിനകം ഇസ്രേലി സേന തെക്കന്‍ ലബനനില്‍നിന്നു പിന്‍മാറേണ്ടതാണ്. ഇന്നലെ പുലര്‍ച്ചെ നാലിന് 60 ദിവസം പൂര്‍ത്തിയായി. പിന്നാലെയാണ് ഇസ്രയേലി സേന തെക്കന്‍ ലബനനില്‍നിന്നു പിന്മാറില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ഇക്കാലയളവില്‍ ഇസ്രേലി അതിര്‍ത്തിയോടു ചേര്‍ന്ന ലബനീസ് പ്രദേശങ്ങളില്‍നിന്നു ഹിസ്ബുള്ള പിന്‍വാങ്ങി പകരം ലബനനിലെ ഔദ്യോഗിക സേനയെ വിന്യസിക്കണമെന്നും കരാറിലുണ്ടായിരുന്നു. വെടിനിര്‍ത്തല്‍ ധാരണ പൂര്‍ണമായും നടപ്പാകാത്ത പശ്ചാത്തലത്തില്‍ സേനയുടെ പിന്മാറ്റം ഘട്ടംഘട്ടമായിട്ടായിരിക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റള്ളയെയും മറ്റ് മുതിര്‍ന്ന അംഗങ്ങളെയും നേരത്തെ ഇസ്രയേല്‍ വധിച്ചിരുന്നു. ഹിസ്ബുള്ളയ്‌ക്കൊപ്പം ലെബനനിലെ സാധാരണ ജനങ്ങളെയും ആക്രമണം ബാധിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ ലെബനനില്‍ സാധാരണക്കാരടക്കം മൂവായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.