
















ബ്രിട്ടനിലെ ജിപി സര്‍ജറികളില്‍ ഒരു രോഗി ചികിത്സയ്ക്ക് ചെന്നാല്‍ അപ്പോയിന്റ്‌മെന്റ് കിട്ടാനുള്ള ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഇത് കുറയ്ക്കാനുള്ള ഗവണ്‍മെന്റ് ശ്രമങ്ങള്‍ ഇപ്പോഴും ഫലവത്തായിട്ടില്ല. ഇല്ലാത്ത രോഗികളുടെ ചികിത്സ അവകാശപ്പെട്ട് ജിപിമാര്‍ ഇപ്പോഴും പണം കൈപ്പറ്റുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
'പ്രേത രോഗികളെ' രജിസ്റ്ററില്‍ നിന്നും പുറത്താക്കാന്‍ നടപടിയുണ്ടാകുമെന്ന് മന്ത്രിമാര്‍ ആണയിട്ടെങ്കിലും ജിപിമാര്‍ ഇപ്പോഴും ഇതിന്റെ പേരില്‍ വന്‍തുക അടിച്ചെടുക്കുകയാണെന്ന് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംഗ്ലണ്ടില്‍ 4.9 മില്ല്യണ്‍ രോഗികളാണ് ഈ വിഭാഗത്തില്‍ രജിസ്റ്ററിലുള്ളത്. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. 
മരണപ്പെടുകയോ, വിദേശത്തേക്ക് താമസം മാറുകയോ, ഡ്യൂപ്ലിക്കേറ്റ് ചെയ്യപ്പെടുകയോ ചെയ്ത രോഗികളാണ് 'പ്രേത രോഗികളായി' കണക്കാക്കപ്പെടുന്നത്. ഒരു ദശകത്തിനിടെ ഈ കണക്കില്‍ 95% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കെന്റ്, എസെക്‌സ്, ഹാംപ്ഷയര്‍ എന്നിവിടങ്ങളിലെ ജനസംഖ്യ ഒരുമിച്ച് കൂട്ടുന്നതില്‍ കൂടുതല്‍ ആളുകള്‍ പട്ടികയില്‍ അനാവശ്യമായി കിടക്കുന്നുണ്ട്.
ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ നടത്തിയ പഠനത്തില്‍ രജിസ്റ്റര്‍ ചെയ്ത 20 ശതമാനത്തോളം രോഗികള്‍ യഥാര്‍ത്ഥത്തില്‍ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്‍എച്ച്എസ് പരിഷ്‌കാരങ്ങള്‍ ഇനിയും വെച്ച് താമസിപ്പിക്കരുതെന്ന് സീനിയര്‍ രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടു. സര്‍ജറികള്‍ക്ക് ഈ പ്രേത രോഗികള്‍ വഴി 169.74 പൗണ്ടാണ് സര്‍ജറികള്‍ കൈക്കലാക്കുന്നത്. രോഗിയെ കാണുന്നുണ്ടോ ഇല്ലയോ എന്നത് ഇതില്‍ പരിഗണിക്കുന്നില്ല. ഇത് പ്രകാരം 838 മില്ല്യണ്‍ പൗണ്ടാണ് ഇല്ലാത്ത രോഗികളുടെ പേരില്‍ സര്‍ജറികള്‍ കൈക്കലാക്കുന്നത്.