ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ കുടിയേറ്റക്കാരുടെ ഭീഷണി നേരിടുകയാണ്. പല രാജ്യങ്ങളും കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും കൊണ്ട് പൊറുതിമുട്ടി പൊട്ടിത്തെറിയുടെ വക്കിലും. ഈ ഘട്ടത്തിലാണ് രാജ്യത്തേക്ക് വരുന്ന കുടിയേറ്റക്കാരെ സഹാറാ മരുഭൂമിയില്‍ ചാകാന്‍ ഉപേക്ഷിച്ച് ഒരു രാജ്യം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വിമര്‍ശനം ഏറ്റുവാങ്ങുന്നത്. അള്‍ജീരിയയാണ് കുടിയേറ്റക്കാരെ സഹാറാ മരുഭൂമിയിലേക്ക് തള്ളിവിടുന്നത്.
കഴിഞ്ഞ 14 മാസം കൊണ്ട് ഗര്‍ഭിണികളായ സ്ത്രീകളും കുട്ടികളും അടക്കം 13,000 പേരെയാണ് സഹാറാ മരുഭൂമിയില്‍ ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണവും, വെള്ളവും പോലും നല്‍കാതെയാണ് കുടിയേറ്റക്കാരെ അള്‍ജീരിയ പുറത്താക്കുന്നത്. തോക്ക് ചൂണ്ടിയാണ് ഇവരെ പൊള്ളുന്ന ചൂടിലേക്ക് തള്ളിവിടുന്നത്. 48 സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നു നില്‍ക്കുന്ന മരുഭൂമിയില്‍ കാല്‍നട യാത്ര മാത്രമാണ് കുടിയേറ്റക്കാര്‍ക്ക് ഏക ശരണം. കൂട്ടക്കുരുതിക്കാണ് കളമൊരുങ്ങുന്നതെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ മുന്നറിയിപ്പ് നല്‍കി.
മനുഷ്യവാസമില്ലാത്ത 10 മൈല്‍ ദൂരമാണ് വെള്ളം പോലുമില്ലാതെ ഈ പാവങ്ങള്‍ നടക്കേണ്ടി വരുന്നത്. നിഗറാണ് ഇവരുടെ ലക്ഷ്യം. എന്നാല്‍ ഇവരില്‍ നല്ലൊരു ഭാഗവും ലക്ഷ്യത്തിലെത്തുന്നില്ല. മറ്റു ചിലരാകട്ടെ വഴി നഷ്ടപ്പെട്ട് അലഞ്ഞു തിരിയുന്നു. യുഎന്‍ രക്ഷാ സ്‌ക്വാഡിന്റെ കണ്ണില്‍ പെട്ടില്ലെങ്കില്‍ ഇവരുടെ ജീവിതം മരുഭൂമിയില്‍ അവസാനിക്കും. എത്ര പേര്‍ മരിക്കുന്നുവെന്ന് പോലും ഉറപ്പില്ലെന്നാണ് വിവരം.