CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 23 Minutes 51 Seconds Ago
Breaking Now

സമാധാനം അകലെ; ഗാസ മുനമ്പില്‍ അക്രമം കടുപ്പിച്ച് ഇസ്രയേല്‍; പിന്‍വാങ്ങാതെ ടെല്‍ അവീവിലും, ജെറുസലേമിലേക്കും റോക്കറ്റുകള്‍ തൊടുത്ത് ഹമാസ് തീവ്രവാദികള്‍; സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി യുഎന്‍

ഇസ്രയേലിലെ തെരുവുകളില്‍ ജൂത, അറബ് പൗരന്‍മാര്‍ തമ്മിലുള്ള പോരാട്ടവും കനക്കുകയാണ്

ഗാസ മുനമ്പില്‍ സൈനിക നീക്കം ശക്തമാക്കി ഇസ്രയേല്‍. 11 മുതിര്‍ന്ന ഹമാസ് സൈനിക മേധാവികളെ അക്രമത്തില്‍ കൊലപ്പെടുത്തിയതിന് പുറമെ ഹമാസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണത്തിലൂടെ ഏതാനും കെട്ടിടങ്ങളും തകര്‍ത്തു. 

എന്നാല്‍ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പ് അക്രമത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറായില്ല. ടെല്‍ അവീവും, ജെറുസലേമും ഉള്‍പ്പെടെയുള്ള ഇസ്രയേലി നഗരങ്ങള്‍ക്ക് നേര്‍ക്ക് നൂറുകണക്കിന് റോക്കറ്റുകളാണ് ഇവര്‍ വര്‍ഷിച്ചത്. അടുത്ത രണ്ട് മാസത്തേക്ക് ഇസ്രയേലിന് നേര്‍ക്ക് ബോംബ് വര്‍ഷിക്കാന്‍ പര്യാപ്തമായ ആയുധശേഖരം പലസ്തീനിയന്‍ തീവ്രവാദികള്‍ ശേഖരിച്ചിട്ടുള്ളതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. 

ഇതോടെ സ്ഥിതിഗതികള്‍ സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് യുഎന്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കി. അതേസമയം ഇസ്രയേലിലെ തെരുവുകളില്‍ ജൂത, അറബ് പൗരന്‍മാര്‍ തമ്മിലുള്ള പോരാട്ടവും കനക്കുകയാണ്. പരസ്പരം തമ്മിലടിക്കുന്ന ജനങ്ങളെ തടയാനുള്ള ശ്രമത്തിലാണ് അധികൃതര്‍. അക്രമം അവസാനിപ്പിക്കണമെന്ന് ഇരുരാജ്യങ്ങളോടും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ ഈ അഭ്യര്‍ത്ഥനകള്‍ തള്ളി ഇസ്രയേലി, പലസ്തീനിയന്‍ നേതാക്കള്‍ പരസ്പരം ഭീഷണികള്‍ മുഴക്കുന്നുണ്ട്. ഹമാസ് തീവ്രവാദി നേതാക്കളെ കൊല്ലുന്നതിന് പകരമായി റോക്കറ്റുകള്‍ തൊടുക്കുന്നതിന് അനുസരിച്ച് ഇസ്രയേല്‍ സൈന്യവും തിരിച്ചടി ശക്തമാക്കുമ്പോള്‍ ഇതിനൊരു അവസാനം എപ്പോള്‍ വരുമെന്ന ചോദ്യം ഉയരുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.