എന്‍എച്ച്എസ് എ&ഇകളിലെ തിരക്കും, ഇതുമായി ബന്ധപ്പെട്ട് രോഗികള്‍ നേരിടുന്ന മണിക്കൂറുകളുടെ കാത്തിരിപ്പും, രോഗാവസ്ഥകള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്ന പരാതികളും പതിവായി ഉയരുന്നുണ്ട്. ഇതിനിടയിലാണ് തിരക്കുപിടിച്ച തീരുമാനങ്ങളുടെ പേരില്‍ രോഗി മരിച്ചതിന്റെ ഭാരിച്ച ഉത്തരവാദിത്വം രണ്ട് നഴ്‌സുമാരുടെ തലയില്‍ വീഴുന്നത്. കാമുകിയുടെ മുന്‍ ഭര്‍ത്താവിന്റെ അക്രമണത്തില്‍ പരുക്കേറ്റ് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മരിക്കാന്‍ ഇടയായ സംഭവത്തിന് ഇടയാക്കിയത് രണ്ട് എ&ഇ നഴ്‌സുമാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുത വീഴ്ചകളാണെന്നാണ് കൊറോണര്‍ വിധിച്ചിരിക്കുന്നത്.
35-കാരനായ മാത്യൂ ചാര്‍ണോക്കിനെയാണ് വിസ്റ്റണ്‍ ഹോസ്പിറ്റലിലേക്ക് തലയ്ക്ക് ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റ പരുക്കുകളുമായി എത്തിച്ചത്. തലയില്‍ മുറിവുണ്ടാകുകയും, വന്‍തോതില്‍ രക്തസ്രാവം നേരിടുകയും, ചാര്‍ണോക്കിന്റെ സ്വബോധം പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്‌തെങ്കിലും നഴ്‌സുമാര്‍ ഒരു സിടി സ്‌കാന്‍ നല്‍കാന്‍ പരാജയപ്പെട്ടു. ഇതിന് പകരം മുറിവ് വെച്ചുകെട്ടി, പെയിന്‍കില്ലര്‍ നല്‍കി വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.
എന്നാല്‍ തൊട്ടടുത്ത ദിവസം ചാര്‍ണോക്കിനെ ചലനമറ്റ നിലയില്‍ കണ്ടെത്തുകയും, ആശുപത്രിയിലെത്തിച്ചപ്പോള്‍ തലച്ചോറിന് മാരകമായ പരുക്കേറ്റതായും കണ്ടെത്തുകയായിരുന്നു. സെപ്‌സിസും, മെനിഞ്ചൈസും ഇതോടൊപ്പം സ്ഥിരീകരിച്ചു. സര്‍ജറിക്ക് വിധേയമായെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ചാര്‍ണോക്കിനെ നിയമവിരുദ്ധമായി കൊല്ലുകയാണ് ചെയ്തതെന്നും, ഇതിന് സംഭാവന നല്‍കിയത് ട്രയാജ് നഴ്‌സ് സ്‌റ്റെഫാനി കീലന്‍, എമര്‍ജന്‍സി നഴ്‌സ് പ്രാക്ടീഷണര്‍ പോള്‍ ഒ'ബ്രയാന്‍ എന്നിവരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകളാണെന്നും കൊറോണര്‍ ജാക്വിലിന്‍ ഡെവോണിഷ് വിധിച്ചു. അതേസമയം നഴ്‌സുമാരുടേത് മനഃപ്പൂര്‍വ്വമുള്ള ക്രിമിനല്‍ നടപടിയായി കാണാനാകില്ലെന്ന് കൊറോണര്‍ വ്യക്തമാക്കി.