പൊതുജനങ്ങളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന വിഷയമാണ് ആരോഗ്യ സേവനങ്ങള്‍. ബ്രിട്ടനിലെ ആരോഗ്യ സേവന രംഗം യഥാര്‍ത്ഥത്തില്‍ പൊറുതിമുട്ടിയ അവസ്ഥയിലാണ്. മാറ്റങ്ങള്‍ക്ക് വിധേയമാകാതെ 80 വര്‍ഷക്കാലത്തോളം സമാനമായ നിലയില്‍ പ്രവര്‍ത്തിച്ച് മുന്നോട്ട് പോകാന്‍ കഴിയാതെ കിതച്ച് നില്‍ക്കുന്ന എന്‍എച്ച്എസ് പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാകാത്ത പക്ഷം മരണത്തിന് കീഴടങ്ങേണ്ടി വരുമെന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കാന്‍ ഒരുങ്ങുന്നത്.
പിറവിയെടുത്ത ശേഷമുള്ള ഏറ്റവും വലിയ പുനരാവിഷ്‌കാരം നടപ്പാക്കാനുള്ള പദ്ധതികള്‍ പുറത്തുവിടാന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രി. വെയ്റ്റിംഗ് സമയം കുറയ്ക്കുകയും, ജനങ്ങള്‍ക്ക് കൂടുതല്‍ എത്തിപ്പെടാന്‍ സാധിക്കുകയും ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറ്റുമെന്നാണ് സ്റ്റാര്‍മര്‍ വ്യക്തമാക്കുക. രാജ്യത്തിന്റെ അനാരോഗ്യത്തെ നേരിടുകയും, രോഗം മാറ്റി ആളുകളെ ജോലികളില്‍ തിരിച്ചെത്തിക്കുകയും ചെയ്യാനുള്ള ദൗത്യത്തിന്റെ ഭാഗം കൂടിയാണിത്.
മോശം പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന ആശുപത്രികളില്‍ നിന്നും ബില്ല്യണ്‍ കണക്കിന് പൗണ്ട് കമ്മ്യൂണിറ്റി കെയറിനായി മാറ്റിവെയ്ക്കുമെന്നാണ് കരുതുന്നത്. ആളുകള്‍ രോഗബാധിതരാകുന്നത് ആദ്യ ഘട്ടത്തില്‍ തന്നെ തടയുന്നതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക. എന്‍എച്ച്എസില്‍ നടത്തിയ റിവ്യൂ റിപ്പോര്‍ട്ടില്‍ സ്ഥിതി ഗുരുതരമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പരിഷ്‌കാരങ്ങള്‍ക്കുള്ള ഒരുക്കം കൂട്ടുന്നത്.
ഒന്‍പതാഴ്ച കൊണ്ട് ലോര്‍ഡ് ഡാര്‍സി പൂര്‍ത്തിയാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാകും ഗവണ്‍മെന്റിന്റെ 10 വര്‍ഷത്തെ പരിഷ്‌കാര പദ്ധതികള്‍ ആവിഷ്‌കരിക്കുക. എന്നാല്‍ തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ച് ബജറ്റില്‍ നികുതി വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് ടോറികള്‍ ആരോപണം ഉന്നയിച്ചു. എന്‍എച്ച്എസിന്റെ ഉദ്യോഗസ്ഥവൃന്ദമാണ് പ്രധാന പ്രശ്‌നമെന്നും, നല്‍കുന്ന പണത്തിന് അനുസരിച്ച് ഉത്പാദനപരമായി പ്രവര്‍ത്തിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.