ആശുപത്രികള്‍, ജിപി, മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസുകള്‍ എന്നിങ്ങനെ സകല മേഖലകളിലും രോഗികള്‍ നേരിടുന്ന സുദീര്‍ഘമായ കാത്തിരിപ്പുകള്‍ ആയിരക്കണക്കിന് രോഗികളെ അനാവശ്യ മരണങ്ങളിലേക്ക് തള്ളിവിടുകയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എന്‍എച്ച്എസും, ആളുകളും തമ്മിലുള്ള സാമൂഹിക കരാര്‍ തകര്‍ന്നതായും ലോര്‍ഡ് അരാ ഡാര്‍സി നടത്തിയ പഠനത്തില്‍ കണ്ടെത്തി. ലേബര്‍ അധികാരത്തിലെത്തിയ ശേഷമാണ് എന്‍എച്ച്എസ് റിവ്യൂ നടത്താന്‍ ഉത്തരവിട്ടത്.
ഈ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി എന്‍എച്ച്എസ് അടിയന്തര പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാക്കണമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വാദിക്കും. എന്നാല്‍ ലേബര്‍ വാഗ്ദാനം ചെയ്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം സാധാരണ നിലയില്‍ തിരിച്ചെത്തിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. നാല് മുതല്‍ എട്ട് വര്‍ഷം വരെ ഇതിനായി വേണ്ടിവരുമെന്നാണ് പ്രമുഖ സര്‍ജനായ ഡാര്‍സിയുടെ കണക്കുകൂട്ടല്‍.
സുപ്രധാന പുരോഗതി നേടാന്‍ കഴിയുമെങ്കിലും ഒരു പാര്‍ലമെന്റിന്റെ സമയത്ത് വെയ്റ്റിംഗ് ലിസ്റ്റ് ഇല്ലാതാക്കുന്നതും, പ്രകടനനിലവാരം ഉയര്‍ത്തുന്നതും ഒരേ സമയം സാധ്യമാകുമെന്ന് കരുതുന്നില്ല, ഡാര്‍സി പറയുന്നു. മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് നേരിട്ട അവഗണനയാണ് എന്‍എച്ച്എസിന്റെ ദുര്‍ഗതിക്ക് കാരണമെന്നും 142 പേജുള്ള റിപ്പോര്‍ട്ടില്‍ മുന്‍ ആരോഗ്യ മന്ത്രി കൂടിയായ ഡാര്‍സി ചൂണ്ടിക്കാണിക്കുന്നു.
യുകെയിലെ പ്രായമേറിയവരുയെും, വളരുന്നവരുടെയും ഇടയില്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ വന്‍ ഡിമാന്‍ഡ് നേരിടുന്ന ഘട്ടത്തില്‍ രോഗികള്‍ക്ക് സമയത്ത് ചികിത്സ നല്‍കുന്നത് അസാധ്യമായി മാറിയിട്ടുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കി. 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിന് കീഴില്‍ എന്‍എച്ച്എസ് എ&ഇകള്‍ ദുസ്ഥിതിയിലേക്ക് മാറിയെന്ന് ഡാര്‍സി കുറ്റപ്പെടുത്തുന്നു. നീണ്ട കാത്തിരിപ്പുകള്‍ പ്രതിവര്‍ഷം 14,000 പേരുടെ ജീവന്‍ അധികമായി കവരുന്നു.