ഈ വര്‍ഷം ആക്‌സിഡന്റ് & എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഒരു മില്ല്യണിലേറെ രോഗികള്‍ 12 മണിക്കൂറും, അതിലേറെയും കാത്തിരുന്നതായി റിപ്പോര്‍ട്ട്. വിന്റര്‍ സീസണിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ ഇരിക്കവെ ഈ കണക്കുകള്‍ ഹെല്‍ത്ത് സര്‍വ്വീസിനെയും, ജനങ്ങളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ്.
ഏകദേശം 1.09 മില്ല്യണ്‍ ജനങ്ങളാണ് പാതി ദിവസം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ കാത്തുകെട്ടി കിടന്നതിന് ശേഷം പ്രവേശിപ്പിക്കപ്പെടുകയോ, ട്രാന്‍സ്ഫര്‍ ചെയ്യുകയോ, ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആകുകയോ ചെയ്തത്. ഫെബ്രുവരി മുതല്‍ സെപ്റ്റംബര്‍ വരെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 20% വളര്‍ച്ചയാണ് ഇത്.
ഇംഗ്ലണ്ടിലെ ഈ കണക്കുകള്‍ പ്രകാരം പത്തിലൊന്ന് രോഗികള്‍ക്കും സുദീര്‍ഘമായ കാത്തിരിപ്പ് ആവശ്യമായി വന്നു. അതേസമയം ചില എന്‍എച്ച്എസ് ട്രസ്റ്റുകളിലെ സ്ഥിതി ഇതിലേറെ മോശമാണെന്നാണ് സ്ഥിരീകരിക്കുന്നത്. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കായി ഹൗസ് ഓഫ് കോമണ്‍സ് തയ്യാറാക്കിയ ഡാറ്റ പ്രകാരം ലങ്കാഷയര്‍ ബ്ലാക്ക്പൂള്‍ ടീച്ചിംഗ് ഹോസ്പിറ്റല്‍സിലും, ചെഷയര്‍ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ട്രസ്റ്റിലെയും എ&ഇകളില്‍ രോഗികള്‍ 12 മണിക്കൂറിലേറെ കാത്തിരിപ്പ് നേരിട്ടു.
റെഡ്ഡിംഗ് ഉള്‍പ്പെടുന്ന റോയല്‍ ബെര്‍ക്ഷയറിലാണ് ഏറ്റവും വലിയ വര്‍ദ്ധനയുള്ളത്. അഞ്ചിരട്ടി വര്‍ദ്ധനവാണ് ഇവിടെ കാത്തിരിപ്പ് ഉയരുന്നത്. നോര്‍ഫോക്ക് & നോര്‍വിച്ച് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സാണ് ഭാരം കുറയ്ക്കുന്നതില്‍ മുന്നില്‍. 12 മണിക്കൂര്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ഇവിടെ പകുതിയായി കുറച്ചു. നോര്‍ത്ത് ബ്രിസ്‌റ്റോളിലും 12 മണിക്കൂര്‍ കാത്തിരിപ്പില്‍ വന്‍ വര്‍ദ്ധനവുണ്ട്. ഒരു വര്‍ഷം മുന്‍പത്തെ 1595 രോഗികളില്‍ നിന്നും മൂന്ന് മടങ്ങ് വര്‍ദ്ധിച്ച് 4895-ലേക്കാണ് കാത്തിരിപ്പ് ഉയര്‍ന്നത്.