കഴിഞ്ഞ ആറ് മാസം കൊണ്ട് വിവിധ നികുതികളില്‍ ട്രഷറി 13.8 ബില്ല്യണ്‍ പൗണ്ട് വാരിക്കൂട്ടിയതായി കണക്കുകള്‍. വരുന്ന ബജറ്റില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് വര്‍ദ്ധിപ്പിക്കാന്‍ ഇരിക്കുന്ന ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ്, സ്റ്റാമ്പ് ഡ്യൂട്ടികള്‍, ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് എന്നീ ഇനങ്ങളിലാണ് ഖജനാവിലേക്ക് വന്‍തോതില്‍ പണമൊഴുകിയത്.
ഒരു വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് 1.4 ബില്ല്യണ്‍ പൗണ്ട് അധികമാണ് ഈ തുക. അടുത്ത ആഴ്ച അവതരിപ്പിക്കുന്ന ബജറ്റില്‍ ഇതില്‍ ചില നികുതികളെ ചാന്‍സലര്‍ ലക്ഷ്യമിടുമെന്നാണ് അഭ്യൂഹം. ഇന്‍ഹെറിറ്റന്‍സ് ടാക്‌സില്‍ നിന്ന് മാത്രമായി 400 മില്ല്യണ്‍ പൗണ്ട് കണ്ടെത്താനാണ് നീക്കം. കൂടാതെ നിരക്കുകള്‍ മരവിപ്പിക്കുന്നതിനാല്‍ ദുഃഖാര്‍ത്തരായ കൂടുതല്‍ കുടുംബങ്ങള്‍ 'മരണ നികുതിയിലേക്ക്' വലിച്ചിഴയ്ക്കപ്പെടും.
അതേസമയം ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഇനത്തില്‍ ഖജനാവിലെത്തിയ തുക വര്‍ദ്ധിക്കാന്‍ ഇടയാക്കിയത് റീവ്‌സിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ഈ നികുതി വര്‍ദ്ധനയില്‍ നിന്നും രക്ഷപ്പെടാനായി പ്രോപ്പര്‍ട്ടി ഉടമകള്‍ വീടുകളും, ആസ്തികളും വിറ്റൊഴിഞ്ഞതാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബജറ്റില്‍ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ ആവശ്യമാണെന്ന് ട്രഷറി ചീഫ് സെക്രട്ടറി ഡാരെണ്‍ ജോണ്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ കടമെടുപ്പ് വര്‍ദ്ധിച്ചതാണ് ഇതിന് പ്രധാന ഉത്തേജനം. അതാകട്ടെ പൊതുമേഖലാ ജീവനക്കാര്‍ക്ക് കൈമാറുന്ന ശമ്പള പാക്കേജുകള്‍ മൂലമാണ് കൂടുതല്‍ ഉയരുന്നത്. നിലവില്‍ വന്‍തോതില്‍ പണം സമാഹരിക്കുന്ന നികുതികളില്‍ നിന്നും വീണ്ടും ലാഭമുണ്ടാക്കാന്‍ നീക്കം നടത്തുന്നത് എതിര്‍പ്പ് സൃഷ്ടിക്കുമെങ്കിലും ഇതിനെ അതിജീവിച്ച് മുന്നോട്ട് പോകാനാണ് ചാന്‍സലറുടെ തയ്യാറെടുപ്പ്.