CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 41 Seconds Ago
Breaking Now

ബിബിസി യുടെ ധീരതക്കുള്ള അവാര്‍ഡ്; നേഴ്‌സിങ്ങില്‍ ദേശീയ അംഗീകാരങ്ങള്‍; പാര്‍ലമെന്റിലും ശബ്ദമായി; അതിഥിയായി കൊട്ടാര ഗാര്‍ഡന്‍ പാര്‍ട്ടിയില്‍; പാര്‍കിന്‍സണ്‍ രോഗികളുടെ പ്രതീക്ഷ; റ്റിന്‍സി ജോസിന്റെ നേഴ്‌സിങ് പ്രൊഫഷനില്‍ പൊന്‍ തൂവലുകളേറെ

കിംഗ്സ് ലിന്‍: ഈസ്റ്റ് ആംഗ്ലിയായിലെ കിംഗ്സ് ലിന്‍, ക്വീന്‍ എലിസബത്ത്   ഹോസ്പിറ്റല്‍ ജീവനക്കാരിയായ, മലയാളി നേഴ്‌സ് റ്റിന്‍സി ജോസ്, യു കെ യില്‍ ആതുരപരിപാലന രംഗത്ത് അംഗീകാരങ്ങളുടെ കൊടുമുടിയില്‍. അന്താരാഷ്ട്ര നേഴ്‌സിങ് ദിനാഘോഷത്തില്‍  ചാള്‍സ് രാജാവിന്റെ  കൊട്ടാര 'ഗാര്‍ഡന്‍ പാര്‍ട്ടി'യില്‍ റ്റിന്‍സി അതിഥിയായെത്തിയത് ആദരവിന്റെയും, പ്രചോദനത്തിന്റെയും, മാനവികയുടെയും അതിലുപരിയായി മനക്കരുത്തിന്റെയും പ്രതീകമായാണ്. 

'ബിബിസി ബ്രെവറി അവാര്‍ഡ്' ലഭിച്ച റ്റിന്‍സിയെ ലെയ്റ്റ്‌നന്റ് ഓഫ് കേംബ്രിഡ്ജ്ഷയര്‍, ചാള്‍സ് രാജാവിന്റെ കൊട്ടാര ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് നോമിനേറ്റ് ചെയ്യുകയായിരുന്നു. കേംബ്രിഡ്ജ് കൗണ്ടിയില്‍ 'മേക്ക് എ ഡിഫറനന്‍സ്' അവാര്‍ഡ് വിഭാഗത്തില്‍ റ്റിന്‍സി സ്വയം മുന്നോട്ടു വന്ന് തന്റെ ജീവിത കഥ ബിബിസി റേഡിയോയിലൂടെ സധൈര്യം പങ്കുവെച്ചതിനാണ് 2024 ല്‍ ബിബിസി യുടെ ധീരതയ്കുള്ള അവാര്‍ഡ് ലഭിച്ചത്. 

ബാക്കിഗ്ഹാം പാലസിന്റെ ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ രാജ കുടുംബത്തിന്റെ ആതിഥേയ സംഘത്തില്‍ ചാള്‍സ് രാജാവ്, രാജ്ഞി കാമിലാ, രാജകുമാരി ആനി,  പ്രിന്‍സ് എഡ്വേര്‍ഡ്, എഡിന്‍ബര്‍ഗ് ആന്‍ഡ് ഗ്ലോസ്റ്റര്‍ ഡച്ചസ് സോഫി തുടങ്ങിയ വിശിഷ്ട വ്യക്തികളും, നിരവധി പ്രമുഖരും പങ്കുചേര്‍ന്നിരുന്നു. കമ്മ്യൂണിറ്റി അംഗങ്ങളുടെ മികച്ച സംഭാവനകള്‍ക്ക് നന്ദി പറയുന്നതിനും, പൊതുസേവനത്തിന് ആദരവ് അര്‍പ്പിക്കുന്നതിക്കുന്നതിനുമായി 1860 മുതല്‍ ഗാര്‍ഡന്‍ പാര്‍ട്ടികള്‍ രാജകുടുംബം നടത്തിവരുന്നുണ്ട്.

 

റ്റിന്‍സി ജോസ് തന്റെ ജീവിത പടയോട്ടത്തില്‍ സധൈര്യം സ്വന്തം തേര് തെളിച്ചും, സമാന രോഗബാധിതര്‍ക്ക് പരിപാലനവും, ഒത്തുചേരുവാനുള്ള, പ്ലാറ്റ്‌ഫോമും അത്തരം തീരാ രോഗങ്ങളുള്ളവര്‍ക്കു സൗജന്യമായി മരുന്ന് ലഭിക്കുവാനുമായുള്ള കാമ്പയിനും  ചെയ്യുന്ന, ആതുര രോഗത്തെ ഒരു യോദ്ധാവ് കൂടിയാണ്. 

പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്കും അവരുടെ പരിപാലകര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സന്ഘടനയായ 'പാര്‍ക്കിന്‍സണ്‍ യു കെ' യെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലും, ബിബിസി യിലും, സമാനമായ ഇതര വേദികളിലും തന്റെ ജീവിത കഥയോടൊപ്പം, പാര്‍കിന്‍സണ്‍ രോഗത്തെപ്പറ്റി ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്ന റ്റിന്‍സി രോഗികള്‍ക്കിടയിലെ പ്രതീക്ഷയുടെ പ്രതിഫലനമാണ്. 

പാര്‍ക്കിന്‍സണ്‍ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി റ്റിന്‍സിയുടെ അനുഭവങ്ങളും ലേഖനങ്ങളും പാര്‍ക്കിന്‍സണ്‍ യു കെ യുടെ മാഗസിനിലും, റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് എന്ന ട്രേഡ് യൂണിയനും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2019 ലാണ് റ്റിന്‍സിയുടെ പാര്‍ക്കിന്‍സണ്‍സ് രോഗ സ്ഥിരീകരണം നടക്കുന്നത്. പൊടുന്നനെ സ്വപ്നങ്ങളും വര്‍ണ്ണങ്ങളും ചോര്‍ന്നു പോയ നിരാശയുടെയും വേദനയുടെയും ഉള്‍മുഖത്തേക്കു തന്റെ മനസ്സ് ചുരുങ്ങിപ്പോയെന്നു റ്റിന്‍സി പറഞ്ഞു. ഇതേ രോഗം പിടിപെട്ട് നേരില്‍ക്കണ്ടിട്ടുള്ള പലരുടെയും ഓര്‍മ്മകള്‍ തന്നെ ഏറെ അലോരസപ്പെടുത്തുകയായിരുന്നുവത്രേ തുടക്ക ദിനങ്ങളില്‍. പക്ഷെ തന്റെ മേട്രനുമായി രോഗവിവരം പങ്കുവെക്കുകയും അവര്‍ നല്‍കിയ ഉപദേശങ്ങള്‍ ആത്മധൈര്യം വീണ്ടെത്തു പ്രത്യാശയോടെ മുന്‍പോട്ടുപോകനുള്ള കരുത്തു നല്‍കിയതായും റ്റിന്‍സി നന്ദിയോടെ സ്മരിക്കുന്നു.

റ്റിന്‍സിയുടെ സഹോദരിക്കു ബ്രെസ്റ്റ് ക്യാന്‍സര്‍ രോഗം സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ ഒപ്പം ശക്തിയും സഹായവും പിന്തുണയും മനോബലവുമായി നിലയുറപ്പിച്ച റ്റിന്‍സിക്ക്, ഇത്തവണ സഹോദരി തിരിച്ചും കട്ടക്ക് കൂടെ നിന്ന് കരുത്തുപകരാനുണ്ടായിരുന്നു. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കൂട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും ശക്തമായ പിന്തുണയോടെ 'ജീവിത താളം' തിരികെ പിടിക്കുവാന്‍ റ്റിന്‍സിക്ക് അധിക സമയം വേണ്ടിവന്നില്ലത്രേ. പിന്നീട് പാര്‍ക്കിന്‍സണ്‍ എന്ന രോഗത്തെ പറ്റിയുള്ള വ്യക്തിപരമായ പഠനവും , പാര്‍ക്കിന്‍സണ്‍ ഗവേഷണങ്ങളില്‍ പങ്കെടുത്തും തന്റെ അനുഭവകഥകള്‍ പങ്കുവെച്ചും, ബോധവല്‍ക്കരണങ്ങള്‍ നടത്തിയും മുന്നേറുകയാണ് പാര്‍ക്കിന്‍സന്‍സണ്‍ രോഗികള്‍ക്കിടയില്‍ പ്രചോദനമായ ഈ നേഴ്സ്.

പാര്‍ക്കിന്‍സണ്‍ രോഗം തലച്ചോറിനെ ബാധിക്കുകയും, കാലക്രമേണ സങ്കീര്‍ണ്ണമാകാവുന്ന ഒരു രോഗമാണ്. മനസ്സു ആഗ്രഹിക്കുന്നിടത്ത് ശരീരം എത്തിക്കുവാന്‍ അല്പം പ്രയാസം വന്നപ്പോഴും, ട്രസ്റ്റും സ്റ്റാഫുകളും ശക്തമായ പിന്തുണയാണ് നല്‍കിയതത്രെ. അവരെ ഏറെ നന്ദിപൂര്‍വ്വം അനുസ്മരിക്കുന്ന വാക്കുകളാണ് റ്റിന്‍സിയില്‍ നിന്നും കേള്‍ക്കുവാനും കഴിഞ്ഞത്. രോഗികള്‍ക്കിടയിലെ പ്രിയ സുഹൃത്തെന്ന മനോവികാരത്തിലാണ് ഓരോ രോഗിയും റ്റിന്‍സിയെ നോക്കിക്കാണുക, ഒപ്പം ഊര്‍ജ്ജസ്വലയായ സഹപ്രവര്‍ത്തകയായി ഹോസ്പിറ്റല്‍ സ്റ്റാഫും.  

ഇരുന്നൂറിലേറെ വര്‍ഷങ്ങളിലായി നടക്കുന്ന പഠനങ്ങളിലും, റിസേര്‍ച്ചിലും രോഗത്തിന് ആസ്പദമായ കാരണമോ, പൂര്‍ണ്ണമായി ഭേദമാക്കുവാന്‍ ഉതകുന്ന ചികിത്സാവിധിയോ, ഔഷധമോ ശാസ്ത്രലോകം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും, നിലവിലുള്ള ചികിത്സാവിധി മുടക്കം കൂടാതെ സമയാസമയം തുടര്‍ന്നാല്‍ പാര്‍ക്കിന്‍സണ്‍ രോഗം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതെ നോക്കുവാന്‍ കഴിയും.

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ഒലിയപ്പുറം എന്ന ഗ്രാമത്തില്‍ കാരികുന്നേല്‍ കുടുംബത്തിലെ ഏഴാമത്തെ അംഗമായിട്ടാണ് റ്റിന്‍സിയുടെ ജനനം. കോയമ്പത്തൂരെ ജെ കെ കോളേജില്‍ നിന്നും നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം കുറച്ചു വര്‍ഷങ്ങള്‍ നാട്ടില്‍ ജോലിചെയ്ത റ്റിന്‍സി 2008 ലാണ് യു കെ യില്‍ എത്തുന്നത്. ആദ്യ വര്‍ഷങ്ങള്‍ നേഴ്‌സിങ് ഹോമില്‍ ജോലിചെയ്ത റ്റിന്‍സി 2014 ലാണ് കിങ്സ് ലിന്നിലെ ക്വീന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ അക്യൂട്ട് മെഡിക്കല്‍ യൂണിറ്റില്‍ സ്റ്റാഫ് നേഴ്സ് ആയി ജോലിക്കു കയറുന്നത്.

 

2019 ല്‍ പാര്‍ക്കിന്‍സണ്‍ രോഗം സ്ഥിരീകരിച്ചു ഒരു കൊല്ലത്തിനകം തന്നെ 2020 ല്‍ ബാന്‍ഡ് 6 ജൂനിയര്‍ സിസ്റ്റര്‍ ആയി പ്രൊമോട്ട് ചെയ്യപ്പെടുമ്പോള്‍ വെളിവാകുക അവരുടെ നിശ്ചയ ദാര്‍ഢ്യവും, പ്രതിബദ്ധതയും, മനക്കരുത്തുമാണ്. ഇപ്പോള്‍ അക്യൂട്ട് മെഡിക്കല്‍ യൂണിറ്റില്‍ തന്നെ ജൂനിയര്‍ സിസ്റ്ററായി ജോലി നോക്കി വരികയാണ് റ്റിന്‍സി.

റ്റിന്‍സി താന്‍ അംഗമായ NHSലെ പാര്‍ക്കിന്‍സണ്‍ രോഗമുള്ള ജീവനക്കാരുടെ സംഘടനയിലെ അംഗങ്ങളുമായി ചേര്‍ന്നു പാര്‍ക്കിന്‍സന്‍ രോഗികള്‍ക്ക് സമയത്തു മരുന്ന് കൊടുക്കേണ്ടതിന്റെ ആവശ്യകതക്ക് പ്രാമുഖ്യം നല്‍കി നടത്തുന്ന നിസ്വാര്‍ത്ഥമായ സേവനങ്ങളെ മാനിച്ച് 'പാര്‍ക്കിന്‍സണ്‍സ് മെഡിക്കേഷന്‍ സേഫ്റ്റി കാമ്പെയിന്‍ വര്‍ക്' ദേശീയ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. പ്രസ്തുത അവാര്‍ഡിനായി 210 ഓര്‍ഗനൈസേഷനുകളില്‍ നിന്നും, 516 എന്‍ട്രികള്‍ കിട്ടിയതില്‍ നിന്നാണ് റ്റിന്‍സിയുടെ ടീം വിജയികളാവുന്നത് എന്നത് ആ രംഗത്തുള്ള അവരുടെ മഹത്തായ സംഭാവനയും നേതൃത്വവും എടുത്തു കാണിക്കുന്നു.

2023, 2025 കളിലായി പാര്‍ലിമെന്റില്‍ മൂന്നു തവണ സന്ദര്‍ശിക്കുവാന്‍ റ്റിന്‍സിക്ക് ഇതിനിടയില്‍ അവസരം കിട്ടിയിട്ടുണ്ട്. രണ്ടു തവണ ആഗോള പാര്‍ക്കിന്‍സണ്‍ ദിനാചരണങ്ങളുടെ ഭാഗമായി, 'പാര്‍ക്കിന്‍സണ്‍ യു കെ' യുടെ പ്രതിനിധിയായി, പാര്‍ക്കിന്‍സണ്‍ രോഗികളോടൊപ്പം ചെന്ന് തന്റെ അനുഭവങ്ങളും, കമ്മ്യുണിറ്റി നേരിടുന്ന പ്രതിസന്ധികളും, വിഷമങ്ങളും ആവശ്യങ്ങളും എംപി മാരെ ധരിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. ആദ്യ പാര്‍ലിമെന്റ് യാത്രയില്‍ അന്നത്തെ ഡിസബിലിറ്റി മിനിസ്റ്ററായിരുന്ന തോമസ് സി ജെ പര്‍സഗ്ലോവുമായി സംസാരിക്കുവാനും റ്റിന്‍സിക്ക് അവസരം കിട്ടി. പാര്‍ലമെന്റിലെ പാര്‍ക്കിന്‍സന്‍സിന്റെ ഓള്‍ പാര്‍ട്ടി ഗ്രൂപ്പിന്റെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ബാരോനെസ് ഗെയിലിനു യാത്രയയപ്പു നല്‍കുന്നതിനും ആദരവ് അര്‍പ്പിക്കുന്നതിനുമായി പാര്‍ലിമെന്റില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ക്കിന്‍സണ്‍ യു കെ യുടെ ഭാഗമായാണ് ടിന്‍സി മറ്റൊരു തവണ പാര്‍ലമെന്റില്‍ പോകുന്നത്.

മരുന്നുകള്‍ മുടങ്ങാതെ യഥാ സമയം കഴിക്കുവാനും, അവ ലഭ്യമാക്കുവാനും അതുവഴി പാര്‍ക്കിന്‍സണ്‍ രോഗികളെ രോഗാവസ്ഥ വഷളാക്കാതെ നോക്കുവാനുള്ള കാമ്പയിന്‍ നടത്തിപ്പോരുന്ന ടിന്‍സിയുടെയും ഗ്രൂപ്പ് അംഗങ്ങളുടെയും നിര്‍ദ്ദേശം ഏറ്റെടുത്തു എന്‍ എച് എസ് ഇംഗ്‌ളണ്ട് യൂ കെ യില്‍ 2024 മുതല്‍ 2027 വരെ 'മെഡിക്കേഷന്‍ സേഫ്റ്റി പ്രോഗ്രാം' ഗവണ്മെന്റ് തലത്തില്‍ പദ്ധതി ആവിഷ്‌ക്കരിച്ചതില്‍ റ്റിന്‍സിക്കും തന്റെ പങ്കില്‍ ഏറെ അഭിമാനിക്കാം.

കേംബ്രിഡ്ജ്ഷെയറിലെ വിസ്ബീച് എന്ന സ്ഥലത്താണ് റ്റിന്‍സിയും കുടുംബവും താമസിക്കുന്നത്. കടുത്തുരുത്തി, ആയാംകുടി മണിയത്താറ്റ് കുടുംബാംഗം ബിനു ചാണ്ടിയാണ് ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ടു ആണ്‍കുട്ടികളാണുള്ളത്.

ഏറെ അംഗീകാരങ്ങള്‍ നേടുമ്പോഴും ലോകം അടക്കി ഭരിച്ചിരുന്ന ഇംഗ്ലീഷ് രാജവംശത്തിന്റെ ഇന്നത്തെ അധികാരിയായ ചാള്‍സ് രാജാവിന്റെയും രാജവംശത്തിന്റെയും ആതിഥേയത്വത്തില്‍ ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ പങ്കു ചേരുവാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനം തോന്നുന്നുണ്ടെന്നും റ്റിന്‍സി, ആ കൂടിക്കാഴ്ചയുടെ ഓര്‍മ്മകള്‍ എന്നും മനസ്സില്‍ സൂക്ഷിക്കും എന്നും വികാരഭരിതയായാണ് പറഞ്ഞത്.

പാര്‍ക്കിന്‍സണ്‍ രോഗത്തിന് ശരിയായ ചികിത്സ കണ്ടെത്തുവാന്‍ മെഡിക്കല്‍ ശാസ്ത്ര വിഭാഗങ്ങള്‍ക്ക് താമസിയാതെ കഴിയട്ടെയെന്നും, റ്റിന്‍സിയെ പോലെ ആതുരപരിപാലന മേഖലകളിലെ മാലാഖമാര്‍ രോഗികള്‍ക്ക് ഉള്‍ക്കരുത്തും സഹായവും പ്രചോദനമാവട്ടെയെന്നും ആശംസിക്കാം

വാര്‍ത്ത നല്‍കിയത് ; Appachan Kannanchira




കൂടുതല്‍വാര്‍ത്തകള്‍.