ബ്രിട്ടനില്‍ ഭക്ഷ്യവിലക്കയറ്റം രൂക്ഷമായതോടെ അവശ്യസാധനങ്ങള്‍ വാങ്ങുമ്പോള്‍ ജനത്തിന്റെ പോക്കറ്റ് കാലിയാകുന്നു.മുട്ടയും, വെണ്ണയും ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റമാണ് ഭക്ഷ്യവിലയില്‍ സുപ്രധാന വര്‍ദ്ധനവിലേക്ക് നയിക്കുന്നത്. ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമാക്കുന്ന അവസ്ഥയിലേക്കാണ് ഭക്ഷ്യവിലക്കയറ്റവും സംഭാവന ചെയ്യുന്നത്.
18 മാസത്തിനിടെ കാണാത്ത വേഗത്തിലാണ് വില ഉയരുന്നതെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം പറഞ്ഞു. കഴിഞ്ഞ മാസം ഭക്ഷ്യവിലക്കയറ്റം 4.2 ശതമാനത്തിലാണ്. ജൂലൈയിലെ 4 ശതമാനത്തില്‍ നിന്നുമാണ് കുതിച്ചുചാട്ടം. 2024 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ജീവിതച്ചെലവ് പ്രതിസന്ധിയില്‍ ഉഴലുന്ന ജനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം വര്‍ദ്ധിപ്പിക്കുന്നതാണ് ഈ സ്ഥിതിയെന്ന് ബിആര്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഹെലെന്‍ ഡിക്കിന്‍സണ്‍ പറഞ്ഞു. മുട്ട, വെണ്ണ പോലുള്ളയ്ക്ക് ഡിമാന്‍ഡ് ഉയര്‍ന്നതോടെ വിലയും ഉയര്‍ന്നു. ഒപ്പം സപ്ലൈ മോശമാകുകയും, ലേബര്‍ ചെലവുകള്‍ വര്‍ദ്ധിച്ചതും വിനയായി.
ഇതിന് പുറമെ ഷോപ്പുകളിലെ വിലക്കയറ്റം ആഗസ്റ്റില്‍ 0.9% വര്‍ദ്ധിച്ചതായി ബിആര്‍സി പറഞ്ഞു. ഭക്ഷ്യേതര സാധനങ്ങളുടെ വിലകള്‍ ഈ ഘട്ടത്തില്‍ 0.8% താഴുകയും ചെയ്തു. വില കുറച്ച് നിര്‍ത്താന്‍ ഷോപ്പുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് മൂലം മേഖലയ്ക്ക് 7 ബില്ല്യണ്‍ പൗണ്ടിന്റെ അധിക ചെലവാണ് നേരിടുന്നത്. നാഷണല്‍ ഇന്‍ഷുറന്‍സ് എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന് പുറമെ, മിനിമം വേജ് വര്‍ദ്ധനവും ചേര്‍ന്നാണ് ഈ ആഘാതം സൃഷ്ടിച്ചത്.