
















ഓശാന ദിനത്തില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനായി പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും മതപുരോഹിതരെ തടഞ്ഞ ഇസ്രയേല്‍ പൊലീസിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം. ചര്‍ച്ച് ഓഫ് ഹോളി സെപല്‍ചറിലെത്തിയവരെയാണ് പൊലീസ് തടഞ്ഞത്. ഇറാനുമായുളള യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇസ്രയേലിലെ സുപ്രധാന പളളികളെല്ലാം അടച്ചിട്ടിരുന്നു. എന്നാല്‍ ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റുമായി കൂടിയാലോചിച്ച് പരിമിതമായെങ്കിലും പ്രാര്‍ത്ഥനക്കായി അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ ഘോഷയാത്രയുടെയോ ഔദ്യോഗിക ചടങ്ങുകളുടെയോ അകമ്പടിയില്ലാതെ സ്വകാര്യമായി പോവുകയായിരുന്ന മതനേതാക്കളെ പൊലീസ് തിരിച്ചറിയുകയും തടഞ്ഞുവയ്ക്കുകയുമായിരുന്നു.
നൂറ്റാണ്ടുകള്‍ക്കിടെ ആദ്യമായാണ് സഭാ തലവന്‍മാരെ ചര്‍ച്ച് ഓഫ് ദി ഹോളി സപെല്‍ച്ചര്‍ ദേവാലയത്തില്‍ ഓശാന ഞായര്‍ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്ന് തടയുന്നത്. ലാറ്റിന്‍ പാത്രിയാര്‍ക്കീസ്, കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസാബല്ല, കസ്റ്റോസ് ഓഫ് ദി ഹോളി ലാന്‍ഡ് എന്നീ ഗ്രൂപ്പുകളുള്‍പ്പെട്ട സഭയിലെ ഉന്നത നേതാക്കളെയാണ് കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്ന് തടഞ്ഞത്. യേശുക്രിസ്തുവിനെ കുരിശിലേറ്റിയെന്ന് വിശ്വസിക്കുന്ന സ്ഥലത്താണ് ഈ ആരാധനാലയമുളളത്. സുരക്ഷാ കാരണങ്ങളാലും നഗരത്തിലെ ഇടുങ്ങിയ ഇടവഴികളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്തതിനാലുമാണ് മതനേതാക്കളെ പളളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞതെന്നാണ് ഇസ്രയേല്‍ പൊലീസിന്റെ വിശദീകരണം.
ദി ലാറ്റിന്‍ പാട്രിയാര്‍ച്ചേറ്റ് ഓഫ് ജെറുസലേം, കസ്റ്റഡി ഓഫ് ദി ഹോളി ലാന്‍ഡ് എന്നീ ഗ്രൂപ്പുകള്‍ ഇസ്രയേല്‍ പൊലീസിന്റെ നടപടിക്കെതിരെ സംയുക്ത പ്രസ്താവനയിറക്കി. ഇസ്രയേല്‍ പൊലീസിന്റെ നടപടി ലോകമെമ്പാടുമുളള ക്രിസ്തു മത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും കത്തോലിക്കാ സഭയുടെയും വിശുദ്ധ സ്ഥലങ്ങളുടെയും ഉത്തരവാദിത്തം വഹിക്കുന്ന നേതാക്കളെ തടഞ്ഞ നടപടി തികച്ചും അകാരണവും പക്ഷപാതപരവുമാണെന്നും പ്രസ്താവനയില്‍ പറയുന്നു.