വെള്ളക്കാര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ നടത്തുന്ന വംശീയ ലക്ഷ്യങ്ങളോടെയുള്ള അതിക്രമങ്ങളാണ് അമേരിക്ക നേരിടുന്ന ആഭ്യന്തര തീവ്രവാദ ഭീഷണിയില്‍ ഭൂരിഭാഗവുമെന്ന് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ. കോണ്‍ഗ്രസ് പാനലിന് മുന്‍പാകെയാണ് എഫ്ബിഐ മേധാവി ഈ ഞെട്ടിക്കുന്ന സത്യാവസ്ഥ പങ്കുവെച്ചത്. രാജ്യത്തിന്റെ വംശീയ ചരിത്രം തിരുത്തിയെഴുതാനുള്ള പദ്ധതിക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കം കുറിയ്ക്കുന്നതിന് ഇടയിലാണ് ഈ വെളിപ്പെടുത്തല്‍.
യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇപ്പോഴും ഇടപെടുന്നതായി റേ സ്ഥിരീകരിച്ചതും പ്രസിഡന്റിന്റെ നിലപാടിന് വിരുദ്ധമാണ്. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോസഫ് ബൈഡന് എതിരായ അപവാദ പ്രചരണങ്ങള്‍ റഷ്യന്‍ വിഭാഗങ്ങള്‍ സംഘടിപ്പിക്കുന്നതായി എഫ്ബിഐ ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു. '2020 തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യക്കാര്‍ വളരെ സജീവമായി തന്നെ ശ്രമിക്കുന്നുണ്ട്. ഭിന്നിപ്പും, കലഹവും വിതയ്ക്കാനും വൈസ് പ്രസിഡന്റ് ബൈഡനെ കരിതേച്ച് കാണിക്കാനുമാണ് ശ്രമം', റേ വ്യക്തമാക്കി.
എന്നാല്‍ മറുചോദ്യം ഉന്നയിച്ചാണ് എഫ്ബിഐ ഡയറക്ടറുടെ വാക്കുകളെ ഡൊണാള്‍ഡ് ട്രംപ് നേരിട്ടത്. 'അപ്പോള്‍ ക്രിസ്, നിങ്ങള്‍ ചൈനയുടെ പരിശ്രമങ്ങള്‍ കാണാതെ പോയി, റഷ്യയെക്കാള്‍ വലിയ ഭീഷണിയാണ് അത്. അവര്‍ ഇരുവരും, മറ്റ് ചിലരും ചേര്‍ന്ന് വ്യാജ ബാലറ്റ് വഴി 2020 തെരഞ്ഞെടുപ്പില്‍ ഇടപെടും. പരിശോധിക്കൂ', ട്രംപ് ട്വീറ്റ് ചെയ്തു.
എന്നാല്‍ മെയില്‍-ഇന്‍ വോട്ടിംഗ് കൊറോണ ആശങ്കയ്ക്ക് ഇടയില്‍ ഡെമോക്രാറ്റുകള്‍ അധികമായി ഉപയോഗിക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ട്രംപിന്റെ ഈ വിമര്‍ശനമെന്ന് വിദഗ്ധര്‍ കരുതുന്നു. വളരെ കുറച്ച് തട്ടിപ്പുകള്‍ മാത്രമാണ് അതില്‍ കണ്ടെത്തിയിട്ടുള്ളത്. ആന്റിഫ പോലുള്ള വെള്ളക്കാരുടെ അപ്രമാദിത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന നീക്കങ്ങളില്‍ അന്വേഷണം സജീവമാണെന്നും എഫ്ബിഐ വ്യക്തമാക്കി.