കല്‍പ്പറ്റയിലെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെന്‍സന്‍ മരിച്ചു. അതീവ ഗുരുതരമായി വെന്റിലേറ്ററില്‍ തുടരുന്നതിനിടയാണ് മരണം സംഭവിച്ചത്. കല്‍പറ്റയില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിലാണ് ജെന്‍സണ് പരിക്കേറ്റത്. ശ്രുതിയേയും മറ്റ് കുടുംബാഗങ്ങളെയും കല്‍പ്പറ്റയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്.
അപകടത്തില്‍ പരിക്കേറ്റ എട്ട് പേര്‍ക്കൊപ്പം ജെന്‍സനെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ശ്രുതിക്കും പരിക്കേറ്റെങ്കിലും നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ മറ്റുള്ളവരും ശ്രുതിയുടെ ബന്ധുക്കളാണ്. കോഴിക്കോട്-കൊല്ലേഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി ശ്രുതിയും ജെന്‍സണും സഞ്ചരിച്ചിരുന്ന വാന്‍ നേരേ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.
അപകടം നടക്കുമ്പോള്‍ ജെന്‍സണായിരുന്നു വാന്‍ ഓടിച്ചിരുന്നത്. ശ്രുതിയുടെ കാലിന് പൊട്ടലുണ്ട്. മണ്ണിടിച്ചിലില്‍ അവള്‍ക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. ശ്രുതിയുടെയും ജെന്‍സന്റെയും വിവാഹം ഉടന്‍ നടത്താനായിരുന്നു ഒരുക്കങ്ങള്‍. മണ്ണിടിച്ചിലിന് മുമ്പ് ജെന്‍സണും ശ്രുതിയും വിവാഹനിശ്ചയം നടത്തിയിരുന്നു. ദുരന്തത്തെത്തുടര്‍ന്ന് ശ്രുതി തനിച്ചായപ്പോള്‍, ദുരിതാശ്വാസ ക്യാമ്പില്‍ ദിവസങ്ങള്‍ ചിലവഴിക്കുമ്പോള്‍ ജെന്‍സണ്‍ അവര്‍ക്കൊപ്പം നിന്നു.
ദുരിതാശ്വാസ ക്യാമ്പ് പൂട്ടിയതോടെയാണ് ശ്രുതി മുണ്ടേരിയിലെ വാടക വീട്ടിലേക്ക് മാറിയത്. ചൂരല്‍മലയില്‍ സ്‌കൂള്‍ റോഡരികിലാണ് ശ്രുതിയുടെ വീട്. ജൂലൈ 30ന് മണ്ണിടിച്ചിലുണ്ടായപ്പോള്‍ ശ്രുതിയുടെ അച്ഛന്‍ ശിവണ്ണയെയും അമ്മ സബിതയെയും അനുജത്തി ശ്രേയയെയും നഷ്ടപ്പെട്ടിരുന്നു. ഇവരുടെ പിതൃസഹോദരന്‍ സിദ്ധരാജ്, ഭാര്യ ദിവ്യ, മകന്‍ ലക്ഷ്വത് കൃഷ്ണ എന്നിവരും മണ്ണിടിച്ചിലില്‍ മരിച്ചിരുന്നു.