പതിനാലുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മയെ കോടതി വെറുതെ വിട്ടു. കുരീപ്പള്ളി സ്വദേശി ജയമോളെയാണ് കുറ്റവിമുക്തയാക്കിയത്. ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിലാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജയമോളെ കുറ്റവിമുക്തയാക്കിയത്.
കൊല്ലം നെടുമ്പനയില്‍ 2018 ജനുവരി പതിനഞ്ചിന് ജയമോള്‍ മകന്‍ ജിത്തുവിനെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയും അബോധാവസ്ഥയിലായ മകനെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം മണ്ണെണ്ണ ഒഴിച്ചു ഭാഗികമായി കത്തിക്കുകയും ചെയ്തു എന്നായിരുന്നു കേസ്. എന്നാല്‍, ശാസ്ത്രീയ തെളിവുകളുടെ അഭാവവും സാക്ഷികള്‍ കൂറുമാറിയതും ചൂണ്ടിക്കാട്ടി കോടതി ജയമോളെ വെറുതെ വിടുകയായിരുന്നു.
ജിത്തുവിന്റെ മൃതദേഹം വീടിനു പിന്നിലെ പുരയിടത്തില്‍ വാഴക്കൂട്ടത്തിന് ഇടയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. തെളിവെടുപ്പിനെത്തിയപ്പോള്‍ ജയമോള്‍ കുറ്റം സമ്മതിച്ച് കൊലപാതകം നടത്തിയതെങ്ങനെയെന്നതടക്കം പൊലീസിനോട് വിശദീകരിച്ചിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമായി ജയമോള്‍ പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ജയമോളെ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സാക്ഷികള്‍ കൂറുമാറിയതോടെ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നു മുപ്പത് സാക്ഷികളെ വിസ്തരിച്ചിരുന്നു. ജിത്തുവിന്റെ മൃതദേഹം കത്തിക്കാന്‍ മണ്ണെണ്ണ കൈമാറിയെന്ന് അന്ന് പൊലീസിന് മൊഴി നല്‍കിയ സ്ത്രീ ഉള്‍പ്പെടെയാണ് കൂറുമാറിയത്.