ക്ലാസ് എടുക്കുന്നതിന് ഇടയില്‍ പ്രവാചകന്റെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചതിന് അധ്യാപകന്റെ തലവെട്ടിയ ഇസ്ലാമിക തീവ്രവാദിക്ക് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ളതായി റിപ്പോര്‍ട്ട്. നോര്‍ത്ത് പാരീസിലെ പ്രാന്തപ്രദേശത്താണ് അധ്യാപകന്റെ തലയറുത്തത്. ഹിസ്റ്ററി അധ്യാപകനായ സാമുവല്‍ പാറ്റിയെയാണ് റഷ്യയില്‍ ജനിച്ച അബൗലാഖ് അന്‍സൊറോവ് എന്ന 18-കാരന്‍ കൊലപ്പെടുത്തിയത്.
അധ്യാപകന്റെ തലവെട്ടിയെടുത്ത ശേഷം ഈ ചിത്രങ്ങള്‍ അക്രമി ചെചെന്‍ ഐഎസ് ടെലിഗ്രാം ചാനലുകളിലേക്ക് അയച്ചതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തലയറുത്ത ചിത്രങ്ങള്‍ ഇതോടെ വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടു. അന്‍സൊറോവിന്റെ അര്‍ദ്ധ സഹോദരി 2014ല്‍ സിറിയയിലേക്ക് യാത്ര ചെയ്ത് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നതായി അന്വേഷണം നയിക്കുന്ന പ്രോസിക്യൂട്ടര്‍ ജീന്‍ റിക്കാര്‍ഡ് വ്യക്തമാക്കി. ഇതേ വര്‍ഷമാണ് ഭീകര ഗ്രൂപ്പ് സ്വയം കാലിഫേറ്റായി പ്രഖ്യാപിച്ചത്.
കൊല്ലപ്പെട്ട അക്രമിക്ക് മാര്‍ച്ചിലാണ് അഭയാര്‍ത്ഥിയെന്ന നിലയില്‍ പത്ത് വര്‍ഷത്തെ റെസിഡന്‍സി അനുവദിച്ചതെന്നും റിക്കാര്‍ഡ് കൂട്ടിച്ചേര്‍ത്തു. ഇയാളെ കുറിച്ച് ഇന്റലിജന്‍സ് സര്‍വ്വീസുകള്‍ക്ക് അറിവുണ്ടായിരുന്നില്ല. കൈയില്‍ കത്തിയും, പ്ലാസ്റ്റിക് പെല്ലറ്റ് ഉപയോഗിക്കുന്ന എയര്‍സോഫ്റ്റ് ഗണ്ണുമാണ് ഇയാള്‍ കൈവശം വെച്ചിരുന്നത്, പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
പത്ത് ദിവസം മുന്‍പാണ് അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച് ക്ലാസ് എടുക്കവെ പാറ്റി പ്രവാചകന്റെ ചാര്‍ലി ഹെബ്ദോ കാര്‍ട്ടൂണ്‍ കാണിച്ചത്. ഇതിന്റെ പേരില്‍ അധ്യാപകന് ഭീഷണി നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം ഫ്രഞ്ച് സ്‌കൂളിലെത്തിയ അന്‍സൊറോവ് പ്രവാചകന്റെ നഗ്ന കാര്‍ട്ടൂണ്‍ കാണിച്ച അധ്യാപകനെ കാണിച്ച് തരാന്‍ ആവശ്യപ്പെടുകയും, ഇതിന് ശേഷം അക്രമം നടത്തുകയുമായിരുന്നു.