രത്തന്‍ ടാറ്റയുടെ സന്തത സഹചാരിയായിരുന്ന ശന്തനു നായിഡുവിന് താക്കോല്‍ സ്ഥാനത്ത് നിയമനം നല്‍കി ടാറ്റ ഗ്രൂപ്പ്. ടാറ്റ മോട്ടോര്‍സില്‍ ജനറല്‍ മാനേജരും സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്‌സ് മേധാവിയുമായാണ് ശന്തനുവിനെ നിയമിച്ചിരിക്കുന്നത്.
പുണെയില്‍ ജനിച്ചുവളര്‍ന്ന ശന്തനു നായിഡു സാവിത്രിഭായ് ഫുലെ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദവും കോര്‍ണല്‍ ജോണ്‍സണന്‍ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍നിന്ന് എംബിഎ ബിരുദവും സ്വന്തമാകകിയിട്ടുണ്ട്.
ടാറ്റ എല്‍ക്സിയില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറായാണ് കരിയര്‍ ആരംഭിച്ചത്. ഈ സമയം ഒരു എന്‍ജിഒയുടെ ഭാഗമായും ശന്തനു പ്രവര്‍ത്തിച്ചിരുന്നു. റോഡപകടങ്ങളില്‍നിന്ന് തെരുവുനായ്ക്കളെ രക്ഷിക്കുന്നതിനായി അവയ്ക്ക് റിഫ്ലക്റ്റീവ് കോളര്‍ നല്‍കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കുകയും അത് വിശദമാക്കി രത്തന്‍ ടാറ്റയ്ക്ക് കത്തെഴുതുകയും ചെയ്തു. ശന്തനുവിന്റെ ഈ ആശയം നായ പ്രേമിയായ രത്തന്‍ ടാറ്റ അംഗീകരിക്കുകയും. അദ്ദേഹം നായിഡുവിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ആ കൂടിക്കാഴ്ചയാണ് ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദത്തിന് തുടക്കമിട്ട് ശനന്തനുവിനെ സന്തത സഹചാരിയാക്കിയതും.
തന്റെ ജനറല്‍ മാനേജരായി ശന്തനുവിനെ നിയമിച്ചതിനൊപ്പം തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നതിനുള്ള ശന്തനുവിന്റെ പദ്ധതിയിലേക്ക് ഫണ്ട് നിക്ഷേപിക്കുകയും ടാറ്റ ചെയ്തിരുന്നു. തുടര്‍ന്ന് രത്തന്‍ ടാറ്റയുടെ യാത്രകളിലെല്ലാം ശന്തനു ഒപ്പം ഉണ്ടായിരുന്നു.
രത്തന്‍ ടാറ്റയുടെ പേഴ്സണല്‍ അസിസ്റ്റന്റും ബിസിനസ് ജനറല്‍ മാനേജരുമായിരുന്നു ശന്തനു. രത്തന്‍ ടാറ്റയുടെ 84-ാം ജന്മദിനം ആഘോഷിക്കുമ്പോഴെടുത്ത ഒരു വീഡിയോ പുറത്തുവന്നതോടെയാണ് ശന്തനുവിനെ എല്ലാവരും ശ്രദ്ധിച്ചത്.
30 വയസ്സ് മാത്രമാണ് ശന്തനു നായിഡുവിന്റെ പ്രായം. ഇത്രയും ചെറിയ പ്രായത്തില്‍ ടാറ്റ ഗ്രൂപ്പ് പോലെയൊരു സ്ഥാപനത്തിന്റെ ഉന്നത പദവിയിലെത്തുക എന്നത് ചെറിയ കാര്യമല്ല. ഇതിലുള്ള സന്തോഷം ശന്തനു, സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. 'വെള്ള ഷര്‍ട്ടും നേവി നിറത്തിലുള്ള പാന്റ്‌സും ധരിച്ച് പിതാവ് ടാറ്റാ മോട്ടോഴ്‌സ് പ്ലാന്റില്‍നിന്ന് തിരിച്ചുവരുന്നതും കാത്ത് ഞാന്‍ ജനാലയ്ക്കരികില്‍ നില്‍ക്കുമായിരുന്നു. ഇന്ന് ആ യാത്ര ഒരു പൂര്‍ണചക്രമായി അനുഭവപ്പെടുന്നു' എന്നാണ് ശന്തനു സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.