CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 17 Minutes 13 Seconds Ago
Breaking Now

'പാകിസ്ഥാനെ തൊട്ടാലുള്ള അവസ്ഥ മോദിക്ക് മനസിലായി': 'വിജയാഘോഷ റാലി'യില്‍ ഷാഹിദ് അഫ്രീദിയുടെ പ്രകോപനം

പാകിസ്ഥാനെ പ്രകോപിപ്പിച്ചാല്‍ എന്തു സംഭവിക്കുമെന്ന് ഇപ്പോള്‍ ഇന്ത്യ ശരിക്ക് മനസിലാക്കിയെന്നും അഫ്രീദി പറഞ്ഞു.

ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പ്രകോപനപരമായ പരാമര്‍ശവുമായി മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പാകിസ്ഥാനോട് കളിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന സത്യം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്ന് അഫ്രീദി അവകാശപ്പെട്ടു. ഇന്ത്യന്‍ സൈന്യം പാകിസ്ഥാനെതിരെ അനാവശ്യമായി പ്രകോപനം സൃഷ്ടിച്ചുവെന്ന് കുറ്റപ്പെടുത്തിയ അഫ്രീദി, അതിന് തക്ക തിരിച്ചടി നല്‍കിയ പാകിസ്ഥാന്‍ സൈന്യത്തെ അഭിനന്ദിക്കുകയും ചെയ്തു. പാകിസ്ഥാനെ പ്രകോപിപ്പിച്ചാല്‍ എന്തു സംഭവിക്കുമെന്ന് ഇപ്പോള്‍ ഇന്ത്യ ശരിക്ക് മനസിലാക്കിയെന്നും അഫ്രീദി പറഞ്ഞു.

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനു പിന്നാലെ കറാച്ചിയില്‍ സംഘടിപ്പിച്ച ഒരു റാലിയിലാണ് അഫ്രീദിയുടെ പ്രകോപനപരമായ പരാമര്‍ശങ്ങളെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ പ്രകോപനങ്ങള്‍ക്ക് 'ബുന്‍യാനു മര്‍സൂസ്' എന്നു പേരിട്ട സൈനിക നടപടിയിലൂടെ പാക് സൈന്യം മറുപടി നല്‍കിയത് ആഘോഷിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് രാജ്യവ്യാപകമായി റാലികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കറാച്ചിയിലെ സീ വ്യൂവില്‍ സംഘടിപ്പിച്ച റാലിയില്‍ ഷാഹിദ് അഫ്രീദിയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഈ റാലിയിലാണ് അഫ്രീദി വീണ്ടും ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുദ്ധവെറി ഇന്ത്യയെ നാശത്തിലേക്ക് തള്ളിവിടുകയാണെന്ന് അഫ്രീദി പറഞ്ഞു. പാകിസ്ഥാന്റെ പ്രതിരോധം തകര്‍ക്കാനാകില്ലെന്ന് അവകാശപ്പെട്ട അഫ്രീദി, പാക്കിസ്ഥാനോട് കളിച്ചാല്‍ എന്തായിരിക്കും അവസ്ഥയെന്ന് മോദി മനസിലാക്കിക്കാണെന്നും പറഞ്ഞു. 'പാകിസ്ഥാന്റെ പ്രതിരോധം തകര്‍ക്കാനാകാത്തതാണ്. പാകിസ്ഥാനോട് കളിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് മോദി ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും. അവര്‍ ഞങ്ങളുടെ കുഞ്ഞുങ്ങളെ രക്തസാക്ഷികളാക്കി, ആരാധനാലയങ്ങളെയും സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളാണ്. പക്ഷേ, ഇങ്ങോട്ട് ആക്രമിച്ചാല്‍ ഞങ്ങള്‍ നിശബ്ദരായിരിക്കുമെന്ന് കരുതരുത്' - അഫ്രീദി പറഞ്ഞു. ഇന്ത്യയുടെ ആരോപണം 50 ശതമാനം ബോളിവുഡും 50 ശതമാനം കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്കും ചേര്‍ന്നതാണെന്നും അഫ്രീദി പരിഹസിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.