തുര്‍ക്കിയില്‍ വച്ച് റഷ്യയുടെയും യുക്രെയ്‌ന്റെയും പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകയില്‍ വെടിനിര്‍ത്തല്‍ തീരുമാനം ആയില്ലെന്ന് റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ ഈ ചര്‍ച്ചയിലും ഇരുരാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. 40 മിനിറ്റ് നീണ്ട ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ പലതും ഇരു രാജ്യങ്ങള്‍ക്കും അംഗീകരിക്കാന്‍ കഴിയാതിരുന്നതോടെയാണ് തീരുമാനമാകാതെ പിരിഞ്ഞത്.
ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ പ്രധാനമായും തടവുകാരെ കൈമാറുന്നതിനെ കുറിച്ചായിരുന്നു ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തത്. ശത്രുത അവസാനിപ്പിക്കുന്നതില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് യുക്രെയ്‌നിന്റെ പ്രതിനിധി റസ്റ്റം ഉമെറോവ് പറഞ്ഞു. ഇരു രാജ്യങ്ങളില്‍ നിന്നുമായി കുറഞ്ഞത് 1,200 യുദ്ധത്തടവുകാരെയെങ്കിലും കൈമാറാനുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
ഓഗസ്റ്റ് അവസാനത്തോടെ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും തമ്മില്‍ ഒരു കൂടിക്കാഴ്ച്ച നടത്താനും യുക്രെയ്ന്‍ നിര്‍ദേശം മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം റഷ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഒരു കരാറില്‍ എത്തുക എന്നതാണ് പ്രധാനമെന്ന് റഷ്യയുടെ പ്രതിനിധി വ്‌ളാഡിമിര്‍ മെഡിന്‍സ്‌കി പറഞ്ഞു.
50 ദിവസത്തിനുള്ളില്‍ ഒരു സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ റഷ്യയ്ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കും മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് തുര്‍ക്കിയില്‍ വച്ച് ഇരുരാജ്യങ്ങളും ചര്‍ച്ചക്ക് തയാറായത്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടര്‍ന്നാല്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ബ്രസീലിനും 500 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം യുഎസ് സെനറ്റര്‍ ഭീഷണി മുഴക്കിയത്.