CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 11 Minutes 27 Seconds Ago
Breaking Now

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസ് ; അമ്മ ശ്രീതുവിന് പങ്കുണ്ടെന്ന് കണ്ടെത്തി ; അറസ്റ്റില്‍

കുഞ്ഞിന്റെയും പിതാവിന്റെയും ഡിഎന്‍എ തമ്മില്‍ സാമ്യമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു.

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കുട്ടിയുടെ അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവിന്റെ ഡിഎന്‍എയുമായി സാമ്യമില്ലെന്ന് കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.

കുഞ്ഞിന്റെയും പിതാവിന്റെയും ഡിഎന്‍എ തമ്മില്‍ സാമ്യമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. മാത്രമല്ല, കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാറിന്റെ ഡിഎന്‍എയുമായും കുഞ്ഞിന് സാമ്യമില്ലെന്നും വ്യക്തമായി.

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒന്നാംപ്രതിയായ ഇയാളും ശ്രീതുവിനെതിരേ മൊഴിനല്‍കിയതായാണ് വിവരം.

നേരത്തേ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീതു അറസ്റ്റിലായിരുന്നു. ദേവസ്വംബോര്‍ഡില്‍ ഡ്രൈവര്‍ ജോലി ശരിയാക്കിനല്‍കാമെന്ന് പറഞ്ഞ് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം പാലക്കാട് കഴിഞ്ഞിരുന്ന ശ്രീതുവിനെ ബാലരാമപുരം പോലീസ് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

ആദ്യഘട്ടം മുതല്‍തന്നെ കുഞ്ഞിന്റെ അമ്മയും അമ്മാവനും തമ്മിലുള്ള ബന്ധത്തില്‍ പോലീസിന് സംശയമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച സംശയം നീക്കാന്‍ ഡിഎന്‍എ പരിശോധന നടത്തിയത്. കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച സംശയങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് കുട്ടിയെ ഒഴിവാക്കാനാണ് ക്രൂരമായ കൊലപാതകം നടത്തിയത് എന്ന നിഗമനത്തിലാണ് നിലവില്‍ പോലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നത്.

കുഞ്ഞിനെ കൊലപ്പെടുത്തുന്നതില്‍ അമ്മ ശ്രീതുവിന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. ശ്രീതുവും സഹോദരന്‍ ഹരികുമാറും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളാണ് ഇതിന് തെളിവായി ലഭിച്ചത്. ഈ ചാറ്റുകളില്‍ നിന്ന് ശ്രീതുവും സഹോദരന്‍ ഹരികുമാറും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നു എന്ന വിവരവും പോലീസിന് വ്യക്തമായി. ഇരുവരുടെയും മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് പോലീസിന് ലഭിച്ചത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.