
















സല്‍മാന്‍ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചു എന്ന വാര്‍ത്തകളില്‍ വ്യക്തത വരുത്തി പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം. പാകിസ്താനിലെ ഭീകരവാദവിരുദ്ധ നിയമത്തിലെ നാലാം ഷെഡ്യൂളില്‍ സല്‍മാന്‍ ഖാന്റെ പേരും ഉള്‍പ്പെടുത്തി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അങ്ങനെയൊരു പ്രഖ്യാപനം ഉണ്ടായിട്ടില്ല എന്നാണ് പാകിസ്താന്‍ പറയുന്നത്.
സല്‍മാന്‍ ഖാന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫാക്ട് ചെക്കിങ് ടീം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. പാകിസ്ഥാന്റെ നാഷണല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റിയുടെ വിലക്കേര്‍പ്പെടുത്തിയ വ്യക്തികളുടെ പട്ടികയില്‍ സല്‍മാന്‍ ഖാന്‍ ഇല്ല.
അദ്ദേഹത്തെ നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയതായി അറിയിച്ചുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെയോ പ്രവിശ്യാ ഭരണകൂടത്തിന്റെയോ അറിയിപ്പുകളൊന്നുമില്ലെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള എല്ലാ വാര്‍ത്തകളും ഇന്ത്യന്‍ മാധ്യമസ്ഥാപനങ്ങളുടെ ആരോപണം അടിസ്ഥാനമാക്കി മാത്രമുള്ളതാണെന്നും മന്ത്രാലയം പോസ്റ്റില്‍ പറഞ്ഞു.
അതേസമയം, റിയാദില്‍ നടന്ന 'ജോയ് ഫോറം 2025' എന്ന പരിപാടിയില്‍ 'മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ സിനിമ' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ സല്‍മാന്‍ പാകിസ്ഥാനെയും രാജ്യത്തെ ഒരു പ്രവിശ്യയായ ബലൂചിസ്താനെയും പ്രത്യേകം രാജ്യങ്ങളായി പരാമര്‍ശിച്ചത് പാകിസ്ഥാനെ പ്രകോപിപ്പിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
'ഇവിടെ ബലൂചിസ്താനില്‍ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരുണ്ട്, പാകിസ്ഥാനില്‍ നിന്നുള്ളവരുണ്ട് എല്ലാ രാജ്യക്കാരും ഇവിടെ ജോലി എടുക്കുന്നുണ്ട്'' എന്നായിരുന്നു സല്‍മാന്‍ പറഞ്ഞത്. ഇതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. എന്നാല്‍ ബലൂചിസ്താന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന സംഘടനകള്‍ സല്‍മാന്റെ വാക്കുകളെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.