ജീവിക്കാന്‍ സഹായം ആവശ്യമുള്ളവരുടെ ബെനഫിറ്റുകളില്‍ കൈയിട്ട് വാരി തട്ടിപ്പുകാരായ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍. പെന്‍ഷന്‍കാര്‍, കെയറര്‍മാര്‍, ഡിസെബിലിറ്റി ക്ലെയിമുകാര്‍ എന്നിവരുടെ 1.7 മില്ല്യണ്‍ പൗണ്ടാണ് ഇവര്‍ കഴിഞ്ഞ വര്‍ഷം മാത്രം അടിച്ചുമാറ്റിയത്.
വര്‍ക്ക് & പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരാണ് പണം തട്ടിപ്പിലൂടെ കൈക്കലാക്കിയതെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തി. 2024-25 വര്‍ഷം ജീവനക്കാരുടെ മോഷണം സംബന്ധിച്ച് 25 അന്വേഷണങ്ങള്‍ നടന്നു. ഇതില്‍ 1,713,809.18 പൗണ്ടിന്റെ നഷ്ടമാണ് കണ്ടെത്തിയത്.
ശമ്പളവും, ചെലവും സംബന്ധിച്ച 22 അന്വേഷണങ്ങളിലായി 43,886.76 പൗണ്ടിന്റെ തട്ടിപ്പും പുറത്തുവന്നു. തട്ടിപ്പും, പിഴവുകളും മൂലം ആകെ നഷ്ടമായ തുക ഏകദേശം 9.5 ബില്ല്യണ്‍ പൗണ്ടാണ്. ബെനഫിറ്റ് തട്ടിപ്പുകള്‍ ഒതുക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് ഈ കണ്ടെത്തല്‍ ആഘാതമാണ്.
വെല്‍ഫെയര്‍ ബില്‍ നിയന്ത്രിക്കാന്‍ പാടുപെടുമ്പോഴാണ് ഈ തട്ടിപ്പും, അനാസ്ഥയും വന്‍തോതില്‍ പണം കവരുന്നത്. ജനങ്ങള്‍ അനാവശ്യമായി ബെനഫിറ്റുകളെ ആശ്രയിക്കുന്നത് മൂലം ഗവണ്‍മെന്റിനും, നികുതിദായകര്‍ക്കും വലിയ ഭാരമാണ് ചുമക്കേണ്ടി വരുന്നത്.
വൈകല്യങ്ങളുടെ പേരില്‍ ആനുകൂല്യം കൈപ്പറ്റുന്നവര്‍ പിന്നീട് ജോലിക്ക് പോകാത്ത അവസ്ഥയിലേക്ക് നയിക്കുന്നത് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് സമ്മാനിക്കുന്നത്. കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതില്‍ ബ്രിട്ടന് വിഘാതം സൃഷ്ടിക്കുന്ന പ്രധാന പ്രശ്‌നവും ഇതുതന്നെയാണ്.